എരുമേലിയിലെ ‘കൊലക്കേസ്’ ; വിചാരണ തുടങ്ങിയപ്പോൾ തന്നെ പ്രതിയെ വിട്ടയച്ച് കോടതി; നാടകീയ സംഭവം കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ
കോട്ടയം: എരുമേലിയിലെ ‘കൊലക്കേസിൽ’ വിചാരണ തുടങ്ങും മുൻപ് തന്നെ പ്രതിയെ വിട്ടയച്ച് കോടതി. കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത വാഴക്കുല മോഷണക്കേസിലാണ് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിയതാ പ്രസാദ് നിർണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബി.എൻ.എസിലെ പുതിയ വകുപ്പുകൾ പ്രകാരം പ്രതിഭാഗത്തിൻ്റെ വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വിട്ടയച്ചത്. 5000 രൂപയിൽ താഴെയുള്ള കേസുകളിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗം വാദം. ഇത് അംഗീകരിച്ച് കോടതി പ്രതിയെ വിട്ടയക്കുകയായിരുന്നു.
2024 ഡിസംബർ 14 ന് എരുമേലി കീരത്തോട് പ്രദേശത്തായിരുന്നു കേസിനാസ്പദമായ സംഭവം. കണമല സ്വദേശിയായ യുവാവ് കീരിത്തോട് ഭാഗത്തെ വീട്ടിൽ എത്തി 2150 രൂപ വിലയുള്ള മൂന്ന് വാഴക്കുലകൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന്, എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ കണമല സ്വദേശിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിൽ കോടതിയിൽ ഹാജരായ അഡ്വ.ഷാമോൻ ഷാജി കേസിൽ പ്രതിയ്ക്കായി വിടുതൽ ഹർജി സമർപ്പിച്ചു. ബിഎൻഎസ് നിയമ പ്രകാരം 5000 രൂപയിൽ താഴെയുള്ള മോഷണക്കേസുകളിൽ പ്രതിയെ പൊലീസിനു നേരിട്ട് അറസ്റ്റ് ചെയ്യാൻ സാധിക്കില്ലന്ന് അദ്ദേഹം വാദിച്ചു. 5000 രൂപയിൽ താഴെ മൂല്യം വരുന്ന കേസുകളിൽ പിഴ അടച്ച് തീർക്കാനോ, സാധനത്തിന്റെ വില നൽകിയോ സാധനം തിരികെ നൽകിയോ തീർപ്പാക്കാൻ ഭാരതീയ ന്യായ സംഹിതയിലെ പുതിയ നിയമപ്രകാരം സാധിക്കും. ഇത് കൂടാതെ കോടതിയ്ക്ക് സാമൂഹിക സേവനം വിധിയ്ക്കുകയോ ചെയ്യാമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇത്തരം കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വാദിച്ചു. ഇത് അനുസരിച്ച കോടതി പ്രതിയെ വിട്ടയക്കുയായിരുന്നു.