അരവിന്ദ് കേജ്‌രിവാളിന്റെ ആയുർവേദ ചികിത്സ; രണ്ടാഴ്ച പാറത്തോട് മടുക്കക്കുഴി ആയുർവേദ ആശുപത്രിയിൽ തുടരും…സുരക്ഷാക്രമീകരണങ്ങൾക്കായി ഒരു എസ്എച്ച്ഒയും 2 എസ്ഐമാരും ഉൾപ്പെടെ 20 പൊലീസുകാർ, ഇതിനു പുറമേ സ്പെഷൽ ബ്രാഞ്ചിന്റെ 5 പൊലീസുകാരുമുണ്ട്.
ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ ആയുർവേദ ചികിത്സയ്ക്കായി രണ്ടാഴ്ചയോളം കാഞ്ഞിരപ്പള്ളിയിൽ തുടരും. പാറത്തോട് മടുക്കക്കുഴി ആയുർവേദ ആശുപത്രിയിൽ ഭാര്യ സുനിത കേജ്‌രിവാളുമൊത്താണ് അദ്ദേഹം എത്തിയത്. വിദഗ്ധ പരിശോധനകൾക്കു ശേഷമേ ഏതുതരം ചികിത്സ വേണമെന്നു നിശ്ചയിക്കൂവെന്നു ഡോക്ടർമാർ പറഞ്ഞു. കേജ്‌രിവാളിനായി യോഗാ പരിശീലകനെയും ഏർപ്പാടാക്കിയിട്ടുണ്ട്.
സെഡ് വിഭാഗം സുരക്ഷയുള്ള കേജ്‌രിവാളിന്റെ സുരക്ഷാക്രമീകരണങ്ങൾക്കായി ഒരു എസ്എച്ച്ഒയും 2 എസ്ഐമാരും ഉൾപ്പെടെ 20 പൊലീസുകാർ ചുമതലയിലുണ്ട്. ഇതിനു പുറമേ സ്പെഷൽ ബ്രാഞ്ചിന്റെ 5 പൊലീസുകാരുമുണ്ട്.
വാതസംബന്ധമായ ചികിത്സകൾ, സുഖ-കായകൽപ ചികിത്സ എന്നിവയ്ക്കാണു പ്രധാനമായും ആളുകൾ ഈ ആശുപത്രിയിൽ എത്തുന്നത്. ചികിത്സ സംബന്ധിച്ച വിവരങ്ങൾ സ്വകാര്യത മുൻനിർത്തി പറയാൻ കഴിയില്ലെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. റോബിൻ മടുക്കക്കുഴി പറഞ്ഞു.