കോൺക്രീറ്റ് വീഴുന്നു : എരുമേലിയിൽ അപകടത്തിൽ പഞ്ചായത്ത് കെട്ടിടങ്ങൾ…
എരുമേലി : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള എരുമേലി പഞ്ചായത്തിന്റെ രണ്ട് കെട്ടിടങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മുക്കൂട്ടുതറ ടൗണിലുമുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം ദുർബല അവസ്ഥയിലുള്ളത്. രണ്ട് കെട്ടിടത്തിലും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ കമ്പി തെളിഞ്ഞ നിലയിലാണ്.
തുടർച്ചയായി കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീഴുന്നുമുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ വില്ലേജ് ഓഫിസിലേക്കുള്ള പടിക്കെട്ടുകളിൽ മേൽക്കൂരയിലെ കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീഴുന്നത് പതിവാണ്. മുക്കൂട്ടുതറയിലെ കെട്ടിടം അൺ ഫിറ്റ് ആണെന്ന് രണ്ട് വർഷം മുമ്പ് എഞ്ചിനീയറിങ് വിഭാഗം അറിയിച്ചതാണ്. മുക്കൂട്ടുതറയിൽ ഏതാനും വർഷം മുമ്പ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നായാളുടെ സമീപത്ത് വലിയ കോൺക്രീറ്റ് കഷണം അടർന്നു വീണ സംഭവമുണ്ടായിരുന്നു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാർ നിൽക്കുന്ന ഭാഗത്തും സമാനമായ സംഭവങ്ങൾ നിരവധി തവണയുണ്ടായി. കോൺക്രീറ്റ് കഷണങ്ങൾ തുടർച്ചയായി അടർന്നു വീഴുമ്പോഴും എരുമേലിയിലെയും മുക്കൂട്ടുതറയിലെയും കെട്ടിടങ്ങളിൽനിലവിൽ
സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. രണ്ട് കെട്ടിടങ്ങളും പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ഒട്ടേറെ തവണ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചതുമാണ്. എന്നാൽ നടപടികൾ മാത്രമുണ്ടാകുന്നില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം കെട്ടിടം ഇടിഞ്ഞു വീണ് സംഭവിച്ച അപകടം പോലെ എരുമേലിയിലും മുക്കൂട്ടുതറയിലും സംഭവിക്കാതിരിക്കാൻ കെട്ടിടങ്ങളുടെ ഉറപ്പും ശേഷിയും അപകട സാധ്യതകളും പരിശോധിക്കണമെന്ന് ആവശ്യം ശക്തമാണ്.