ഭൂരിപക്ഷമുണ്ടായിട്ടും എരുമേലിയില്‍ യുഡിഎഫ് വിട്ടുനില്‍ക്കും; പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുടങ്ങാന്‍ സാധ്യത
എരുമേലി: വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഡിഎഫ് തീരുമാനം. ശനിയാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മത്സരിച്ചാല്‍ മതിയെന്നും, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്നും കാണിച്ച് യുഡിഎഫ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്വാറം തികയാതെ മാറ്റിവയ്ക്കുമെന്നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാത്രം നടക്കുമെന്നും ഉറപ്പായി.
കാരണമിതാണ്:
24 അംഗങ്ങളുള്ള എരുമേലി പഞ്ചായത്ത് ഭരണസമിതിയില്‍ 14 അംഗങ്ങളുടെ ശക്തമായ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. എന്നാല്‍ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ (ST) വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണ്. നിലവിൽ യുഡിഎഫിന് ഈ വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികൾ ഇല്ല. സംവരണ വിഭാഗത്തിൽ സ്ഥാനാർത്ഥി ഇല്ലാത്തതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനില്‍ക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തത്.
ക്വാറം തികയില്ല:
തിരഞ്ഞെടുപ്പ് നടപടികൾക്ക് ചുരുങ്ങിയത് പകുതി അംഗങ്ങള്‍ (12 പേര്‍) എങ്കിലും പങ്കെടുത്താലേ ക്വാറം തികയുകയുള്ളൂ. 14 അംഗങ്ങളുള്ള യുഡിഎഫ് വിട്ടുനിൽക്കുന്നതോടെ യോഗത്തിൽ ക്വാറം തികയാത്ത സാഹചര്യമുണ്ടാകും. അതിനാൽ ശനിയാഴ്ചത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും, തുടർന്ന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാത്രം നടക്കുകയും ചെയ്യും.