ഏലപ്പാറ ലയത്തില്‍ നിന്ന് കളക്ടര്‍ കസേരയിലേക്ക് : ഹൈറേഞ്ചില്‍ നിന്നുള്ള ആദ്യ ഐ എ എസുകാരൻ
ഉയരും കൂടുംതോറും ചായയ്ക്ക് രുചിയേറും”. ഈ പരസ്യവാചകം പോലെ ഹൈറേഞ്ചിലെ തേയിലത്തോട്ടത്തിലെ കൊച്ചുലയത്തില്‍ നിന്ന് അർജ്ജുൻ പാണ്ഡ്യനെന്ന യുവാവ് താണ്ടിയ ഉയരങ്ങള്‍ക്ക് കടുപ്പവും മാധുര്യവുമേറെയാണ്.
അവധി ദിവസങ്ങളില്‍ തേയിലച്ചാക്ക് ചുമന്നും കുട്ടികള്‍ക്ക് ട്യൂഷനെടുത്തും കഷ്ടപ്പെട്ട് പഠിച്ച് ഹൈറേഞ്ചില്‍ നിന്നുള്ള ആദ്യ ഐ.എ.എസുകാരനായ ഇദ്ദേഹം ഇന്ന് തൃശൂർ ജില്ലാ കളക്ടറാണ്.
ഏലപ്പാറ ബോണാമിയില്‍ കർഷകനായ സി.പാണ്ഡ്യന്റെയും അങ്കണവാടി ടീച്ചറായ ഉഷയുടെയും മകനായാണ് അർജ്ജുന്റെ ജനനം. ചെറുപ്പം മുതല്‍ പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. എന്നാല്‍ നിശ്ചയദാർഢ്യംകൊണ്ട് ആഗ്രഹിച്ചതെല്ലാം അദ്ദേഹം നേടി. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജില്‍ നിന്ന് ബിരുദം പൂർത്തിയാക്കും മുമ്ബ് തന്നെ ക്യാമ്ബസ് പ്ലേസ്മെന്റിലൂടെ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസില്‍ ജോലി കിട്ടി. ജോലിക്കിടെ എപ്പോഴോ മനസില്‍ സിവില്‍ സർവീസ് മോഹം കടന്നുകൂടി.
രണ്ടും കല്പിച്ച് കേരള സ്റ്റേറ്റ് സിവില്‍ സർവീസ് അക്കാഡമിയില്‍ ചേർന്നു. ആദ്യത്തെ ശ്രമത്തില്‍ പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിൻ പരീക്ഷയില്‍ പരാജയപ്പെട്ടു. കൂടുതല്‍ വാശിയോടെ പഠിച്ച് വീണ്ടുമെഴുതി. 2016ല്‍ 248-ാം റാങ്ക് നേടി. അങ്ങനെ 2017 ബാച്ചില്‍ ഐ.എ.എസുകാരനായി. സ്‌കൂള്‍ തലങ്ങളില്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കാതിരുന്ന അർജ്ജുൻ പാണ്ഡ്യൻ മസൂറിയിലെ സിവില്‍ സർവീസ് പരിശീലനകാലത്ത് സ്‌പോർട്സ് മീറ്റില്‍ ഓവറോള്‍ ചാമ്ബ്യനായി.
കണ്ണൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി, ഒറ്റപ്പാലം സബ്കളക്ടർ, മാനന്തവാടി സബ്കളക്ടർ, അട്ടപ്പാടി നോഡല്‍ ഓഫീസർ, ഡെവല്പ്‌മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് ശബരിമല, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ലോക കേരള സഭ ഡയറക്ടർ, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, ലേബർ കമ്മിഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. പി.ആർ.അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.
മികച്ച പർവതാരോഹകനും
ഉയരങ്ങള്‍ കീഴടക്കാൻ എപ്പോഴും ഇഷ്ടമുള്ള അർജ്ജുൻ ഒരു പർവതാരോഹകൻ കൂടിയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എല്‍ബ്രസ്, ഹിമാലയസാനുക്കളിലെ നണ്‍, ദ്രൗപദി കാ ദണ്ട കൊടുമുടികള്‍ എന്നിവ കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് ട്രെയിനിംഗ് കാലഘട്ടത്തിലാണ് പർവ്വതാരോഹണത്തോട് ഭ്രമം തുടങ്ങിയത്. എവറസ്റ്റ് ഉള്‍പ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐ.എ.എസ് ഓഫീസറുടെ ജൈത്രയാത്ര തുടരുന്നത്.
അടിത്തറയുണ്ടാക്കി പഠിച്ചു
സിവില്‍ സർവീസ് പരീക്ഷയെക്കുറിച്ച് തുടക്കത്തില്‍ തന്നെ നല്ലരീതിയില്‍ മനസിലാക്കി ഒരു അടിത്തറയുണ്ടാക്കിയായിരുന്നു പഠനം. ധാരാളം മോക് ടെസ്റ്റുകള്‍ എഴുതി. അത് വളരെയധികം ഗുണം ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ചെറിയ തെറ്റുകള്‍ പോലും തിരുത്തി ഏത് മേഖലയിലാണോ മെച്ചപ്പെടുത്തേണ്ടത് അതിനായി കൂടുതല്‍ സമയം ചെലവഴിച്ചു. മറ്റ് പഠിതാക്കള്‍ക്ക് ഒപ്പം ചേർന്നുള്ള പഠനവും ചർച്ചകളും ഏറെ ഗുണം ചെയ്തു. പഠിക്കാൻ പ്രത്യേകം സമയമുണ്ടായിരുന്നില്ല. ചിലപ്പോള്‍ കുറേ നേരമിരുന്ന് പഠിക്കും, മറ്റ് ചിലപ്പോള്‍ അത്രയും സമയം പഠിക്കാനായെന്ന് വരില്ല.