ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു ; കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
കോട്ടയം : ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്,
ഭാര്യക്ക് കായിക അധ്യാപികയായി ജോലി ശെരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.
സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിന് ടോമി, ഇടുക്കി സ്വദേശി ബെന്നി വർഗീസ് എന്നിവരെ പ്രതിചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. അഗസ്റ്റിന് ടോമി പി എസ് സി സീനിയർ സൂപ്രണ്ടാണെന്നു പരിചയപ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയെ സമീപിച്ചതും പിന്നീട് പണം തട്ടിപ്പു നടത്തിയതും.ഇവർ ഉദ്യോഗാർഥിയുടെ സര്ട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും നവംബറിൽ പലതവണയായി അക്കൗണ്ട് വഴിയും നേരിട്ടും തുക കൈപ്പറ്റുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പണം കൈപ്പറ്റിയതായുള്ള രേഖകളും മറ്റും പരാതിക്കാരൻ പോലീസിന് തെളിവുസഹിതം ഹാജരാക്കിയിട്ടുണ്ട്. ജോലി ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ കോട്ടയം സ്വദേശി പരാതി നൽകിയത്.
ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.