പതിനൊന്നു വർഷങ്ങളായി തകർന്ന് കിടക്കുന്ന കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ വളപ്പിലെ ഇൻഡോർ സ്റ്റേഡിയം ഇഴജന്തുക്കൾക്ക് താവളം ; അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ.
കാഞ്ഞിരപ്പള്ളി : നിർമ്മാണം പൂർത്തിയാക്കി നാല് മാസങ്ങൾക്കുള്ളിൽ നിലംപൊത്തിയ കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ വളപ്പിലെ വോളീബോൾ ഇൻഡോർ സ്റ്റേഡിയം പവിലിയൻ, പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ വീണ അതേപടിയിൽ കഴിയുന്നു. ആന്റോ ആന്റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച് നാലാം മാസം പിന്നിട്ടപ്പോൾ കാറ്റിൽ നിലം പതിക്കുകയായിരുന്നു . സ്റ്റേഡിയത്തിന്റെ തൂണ് നിർമ്മാണത്തിലെ അപാകതയാണ് കാരണം എന്നാണ് ആരോപണം . .
30 അടി ഉയരവും 28 മീറ്റർ നീളവും 16 മീറ്റർ വീതിയിലും നിർമ്മിച്ച ഇത് നിലം പതിച്ചിട്ട് 11 വർഷം കഴിയുമ്പോഴും ഇതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ പുതിയത് നിർമ്മിക്കുവാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല . അത് നിർമ്മിച്ച കരാറുകാരനെതിരെയുള്ള വിജിലൻസ് കേസാണ് കാരണമായി പറയുന്നത്.
ഗവ. ചീഫ് വിപ്പ് ഡോ:എൻ ജയരാജിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പേട്ട ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ തുക അനുവദിച്ചുവെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതു കാരണം എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റും കഴിഞ്ഞിട്ടില്ല. തകർന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്താൽ , ഉടൻ അവിടെ പുതിയ കെട്ടിടം പണിയാമെന്ന്, സ്ഥലം സന്ദർശിച്ച ഡോ. എൻ. ജയരാജ് എംഎൽഎ പറഞ്ഞു.
തകർന്നു വീണ ഇൻഡോർ സ്റ്റേഡിയവും പരിസര പ്രദേശങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. ഇതിനോടു ചേർന്നാണ് എം ജി യൂണിവേഴ്സിറ്റിയുടെ ബി. എഡ് സെൻറ്റർ, പേട്ട ഗവ. ഹൈസ്കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. വനം വകുപ്പും അഗ്നിശമന സേനയുമെത്തി ഏറെ പരിശ്രമം നടത്തിയിട്ടും പാമ്പുകളെ കണ്ടെത്താനായില്ല. കൽക്കെട്ടിൽ ഇവ ഒളിച്ചു. പാമ്പുകൾക്ക് താവളമായ ഇൻഡോർ സ്റ്റേഡിയം പുതുക്കി നിർമ്മിച്ചാൽ വോളീബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.