ചിറക്കടവിൽ കൊടുങ്കാറ്റ്; 3 വാർഡുകളിലായി 34 വീടുകൾ തകർന്നു
ഞായറാഴ്ച കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചിറക്കടവ് പഞ്ചായത്തിലെ 3 വാർഡുകളിൽ വൻ നാശം. 2 വീടുകൾ പൂർണമായും 32 വീടുകൾ ഭാഗികമായും തകർന്നു. ചെറുവള്ളി വില്ലേജിൽ നാലും മണിമല വില്ലേജിൽ ഒരു വീടും തകർന്നു. വീടുകളിലും ആളുകൾ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പലരും സമീപ വീടുകളിലാണ് ഞായറാഴ്ച രാത്രി കഴിഞ്ഞത്. നൂറുകണക്കിനു മരങ്ങളും കാർഷികവിളകളും നശിച്ചു. ചിറക്കടവ് പഞ്ചായത്തിന്റെ 6, 7, 8 വാർഡുകളിലാണ് ഏറെ നഷ്ടം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണാണു നാശമുണ്ടായത്.
വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകളും, ഓടുകളും തകർന്നു.ആറാം വാർഡിലാണ് കൂടുതൽ നാശനഷ്ടം. ഇവിടെ മാത്രം ഇരുപതോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി.. പ്രദേശത്തെ ഗ്രാമീണ റോഡുകളിലെല്ലാം മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നു റോഡിൽ വീണ മരങ്ങൾ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ്. വ്യാപക കൃഷിനാശത്തിനും കാറ്റ് കാരണമായി. കൃഷി വകുപ്പും നാശനഷ്ടം വിലയിരുത്തി വരികയാണ്.മണക്കാട്ട് ദേവീക്ഷേത്രത്തിന്റെ സമീപത്ത് താമസിക്കുന്ന ശശിയുടെ വീടിന് മുകളിലേക്കു രണ്ടു മരങ്ങൾ കടപുഴകി വീണു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചിറക്കടവ് കിഴക്കുംഭാഗം, ഗ്രാമദീപം വലിയ പറപ്പള്ളിക്കുന്നേൽ പി.ആർ.ഷാജി, ഗ്രാമദീപം വായനശാലയ്ക്ക് സമീപം മുട്ടത്ത് ചന്ദ്രശേഖരൻ നായർ, ഗ്രാമദീപം വായനശാലയ്ക്ക് സമീപം പൂവത്തുങ്കൽ വിദ്യാസാഗർ, ചെറുകുന്നത്ത് സി.പി.ശശിധരൻ നായർ, തടത്തിൽ പുത്തൻവീട്ടിൽ പ്രദീഷ് കുമാർ, ഈരൂരിക്കൽ ഫിലോമിന, മറ്റപ്പള്ളിൽ ബൈജു എന്നിവരുടെ വീടുകൾക്കു മുകളിലേക്കു മരം വീണ് നാശനഷ്ടമുണ്ടായി.താവൂർ എം.ബി.മോഹനന്റെ വീടിന്റെ മുൻവശത്തേക്കു വൈദ്യുതി പോസ്റ്റ് വീണു. വട്ടക്കുഴി കുന്നപ്പള്ളിൽ ദീപുവിന്റെ വീടിനു പിന്നിലെ തിട്ട ഇടിഞ്ഞ് വീണ് വീടിനു സുരക്ഷാ ഭീഷണിയായി. പറപ്പള്ളിക്കുന്നേൽ പി.എൻ.സോജൻ, അമ്പഴത്തിനാൽ പ്രസാദ്, പള്ളിവാതുക്കൽ പറമ്പിൽ രാജപ്പൻ പിള്ള, എം.കെ.ഷാജി എന്നിവരുടെ പുരയിടങ്ങളിലെ കൃഷികൾ നശിച്ചു