കാഞ്ഞിരപ്പള്ളിയിൽ ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചു വീണ സംഭവം ; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്ടർ റോജി പോൾ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇരുവരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് സെന്ററിൽ റിഫ്രഷ്മെന്റ് പരിശീലനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും, ഏതെങ്കിലും ഗവ.മെഡിക്കൽ കോളജിൽ 7 ദിവസം സാമുഹിക സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമേ ലൈസൻസ് തിരികെ നൽകുകയെന്നും ജോയിന്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു.
ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ശേഷം വാതിൽ അടയ്ക്കാതെ അശ്രദ്ധമായി ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതാണ്അപകട കാരണമായി കണ്ടത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ വാതിലുകൾ തുറന്നു വച്ച് അശ്രദ്ധമായി ഓടുന്ന ബസുകളെ നിരീക്ഷിച്ചു നടപടി സ്വീകരിക്കുന്നതിനു പ്രത്യേക ടീമിനെ നിയോഗിച്ചതായും ജോയി ന്റ് ആർടിഒ അറിയിച്ചു.
: