യൂണിയൻ തെരഞ്ഞെടുപ്പ്, 15 ല്‍ 14 സീറ്റ്; 37 വര്‍ഷത്തിന് ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു
കോട്ടയം: സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ ജയിച്ചു. എസ്എഫ്ഐ ജയിച്ചത് ഫസ്റ്റ് ഡി.സി റെപ്പ് മാത്രം. 37 വർഷത്തിന് ശേഷമാണ് സിഎംഎസ് കോളേജിൽ യൂണിയൻ കെ.എസ്.യുവിന് ലഭിക്കുന്നത്. കെഎസ്യു വിലെ ഫഹദ് സി ആകും യൂണിയൻ ചെയർമാൻ. തിരഞ്ഞെടുപ്പിന് ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനേത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റിവെച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഫലപ്രഖ്യാപനം നടത്തിയത്.
കോളേജ് വെബ്സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണലിലെ ക്രമക്കേടിനെ ചൊല്ലി വിദ്യാർഥി സംഘടനകൾ തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിലേക്ക് പോയതോടെ പോലീസെത്തി ഫലപ്രഖ്യാപനം മാറ്റിവെപ്പിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി യൂണിയൻ ഭരണം എസ്എഫ്ഐയുടെ കൈവശമായിരുന്നു. വോട്ടെണ്ണലിൽ ക്ലാസ് റെപ്പുമാരുടെ എണ്ണത്തിൽ കെ.എസ്.യുവിന് വലിയ മേൽക്കൈ ലഭിച്ചിരുന്നു. ക്ലാസ് റെപ്പുമാരാണ് ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. ക്ലാസ് റെപ്പുമാരുടെ എണ്ണത്തിൽ മേധാവിത്വം കിട്ടിയപ്പോൾ തന്നെ യൂണിയൻ ഭരണം കെ.എസ്.യുവിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനെ തുടർന്ന് കെ.എസ്.യു പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നു.