കോട്ടയത്തെ വീടുകളില്‍ നിന്നും ലക്ഷങ്ങളുടെ മുതലുകള്‍ മോഷ്ടിച്ചു; ദമ്ബതികളെ പിടികൂടിയത് പെരുമ്ബാവൂരില്‍ നിന്നും…കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

വീടുകളില്‍ സ്വർണവും പണവും ഉള്‍പ്പെടെ മോഷ്ടിച്ച ദമ്ബതികള്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം.
(40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ് പിടിയിലായത്. വാഴൂരിലെ വീടുകളില്‍ അതിക്രമിച്ചു ലക്ഷങ്ങളുടെ മുതലുകളാണ് ഇവർ അടിച്ചുമാറ്റിയത്. പെരുമ്ബാവൂരില്‍ നിന്നാണ് ദമ്ബതികളെ മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് നിലവില്‍ ടാർസണും ഭാര്യയും താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ വാഴൂർ വില്ലേജില്‍ നടന്ന രണ്ട് മോഷണക്കേസുകളിലാണ് ഇരുവരും ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മൂന്ന് ദിവസത്തെ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇരുവരും പൊലീസിന്റെ വലയിലായത്. ഇന്നലെ എറണാകുളം പെരുമ്ബാവൂർ ഭാഗത്ത് നിന്ന് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ജൂലൈ 29-ന് പുലർച്ചെ 1:30-നും 3:50-നും ഇടയില്‍ വാഴൂർ ഈസ്റ്റ്, ചെങ്കല്ലേല്‍ പള്ളിക്ക് സമീപമുള്ള മഞ്ചികപ്പള്ളി വീട്ടില്‍ അതിക്രമിച്ചു കയറി, മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്ന മൂന്നര പവന്റെ സ്വർണ്ണമാലയും അര പവന്റെ മോതിരവും മോഷ്ടിച്ചു. ജൂലൈ 28-ന് രാത്രി 11:00-നും പുലർച്ചെ 3:45-നും ഇടയില്‍ ചെങ്കല്ലേപ്പള്ളിക്ക് സമീപമുള്ള മണിയൻചിറ കുന്നേല്‍ വീട്ടിലെ അടുക്കളവാതില്‍ ബലമായി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ വീട്ടുടമയുടെ ഭാര്യയുടെ കാലുകളിലുണ്ടായിരുന്ന രണ്ടേകാല്‍ പവന്റെ രണ്ട് കൊലുസുകളും, ഹാൻഡ്ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എടിഎം. കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ മുതലുകളും കവർന്നു.
ഈ കേസുകള്‍ രജിസ്റ്റർ ചെയ്ത ശേഷം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മണിമല എസ്.ഐ. ജയപ്രകാശ് വി.കെ., എസ്.ഐ. ജയപ്രസാദ് വി., സി.പി.ഒ.മാരായ ജിമ്മി ജേക്കബ്, സെല്‍വരാജ്, അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്, ശ്രീജിത്ത് ബി., ജോബി ജോസഫ്, വിമല്‍, ശ്രീജിത്ത് അനൂപ് എം.എസ്., രഞ്ജിത്ത് സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.