പാറത്തോട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതിൽ പൊട്ടിത്തെറി
കാഞ്ഞിരപ്പള്ളി :യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും വോട്ടുകൾ കിട്ടാത്ത സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയായി മാറുകയും ചെയ്ത വ്യക്തി പാർട്ടിയിൽ നടത്തുന്ന തെറ്റായ ഇടപെടലുകൾ വലിയ പ്രതിഷേധത്തിനു വഴി വച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ നേതൃത്വം നടത്തി എന്ന് പറയപ്പെടുന്ന ഒരു പ്രസംഗ മത്സരം വിജയിച്ചു എന്ന പേരു പറഞ്ഞ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആയി എന്ന് നാട് നീളെ ഫ്ലെക്സ് ബോർഡുകൾ വയ്ക്കുകയും വാർത്തകൾ നൽകുകയും ചെയ്ത ഈ വ്യക്തിയുടെ നിയമനം നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഇന്നേ വരെ അംഗീകരിച്ചതായി അറിയില്ല.
കെഎസ്‌യു കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജിൽ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കുന്നതിനായി കെ.എസ്.യു. വിനെ എസ്.എഫ്.ഐ. ക്ക് ഒറ്റിക്കൊടുത്ത് ഇല്ലാതാക്കുവാൻ ശ്രമിച്ച വ്യക്തിയാണ് ഇയാൾ.
ഇയാൾ കാലാകാലങ്ങൾ ആയി കോൺഗ്രസ്സ് പാർട്ടിയുടെ പേരിൽ പല തരത്തിലുള്ള തട്ടിക്കൂട്ട് സംഘടനകൾ ഉണ്ടാക്കുകയും അതിന്റെ സംസ്ഥാന നേതാവ് എന്ന വ്യാജേന വിവാദങ്ങൾ സൃഷ്ടിക്കുകയും, ആ വ്യാജ സംഘടനയുടെ പേരിൽ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തു പണപ്പിരിവു നടത്തി ആളുകളെ വഞ്ചിക്കുകയും ചെയ്ത ചരിത്രമുള്ള വ്യക്തിയാണ് .
ഇയാളാണ് ഇപ്പോൾ പാറത്തോട്ടിൽ പാർട്ടി പ്രവർത്തകർക്ക് പോലും കണ്ടാൽ അറിയാത്ത ആളുകൾക്ക് മണ്ഡലം പ്രസിഡന്റ് സ്ഥാനം വാങ്ങി കൊടുക്കുവാൻ മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഇയാളുടെ കാപട്യത്തിന്റെ ചരിത്രമറിയുന്നവർ ഈ നിയമനത്തിന് പിന്നിലും ഒരു പണമിടപാട് നടന്നുട്ടുണ്ട് എന്ന് സംശയിക്കുന്നു.
കഴിഞ്ഞ വർഷം നടന്ന പാറത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ വ്യക്തിയായ ടിയാൻ കപട മാർഗ്ഗങ്ങളിലൂടെ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചു വരികയാണ്. ഇത്തരത്തിലുള്ള വ്യക്തികൾക്കെതിരെയും ഇവരുടെ സമ്മർദത്താൽ പാർട്ടി ഭാരവാഹികളെ കെട്ടിയിറക്കുന്ന തീരുമാനത്തിനെതിരെയും ഗൗരവമുള്ള പരാതിയുമായി മുന്നോട്ടുപോകുകയാണ് സജീവ പാർട്ടി പ്രവർത്തകർ.