കോരുത്തോട്ടിൽ സ്വാമിയെ മർദ്ദിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു; ഒടുവിൽ പിടിയിലായി…നെല്ലിക്കാനത്ത് ഷൈമോനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്
മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ വിശ്രമിക്കുകയായിരുന്ന അയ്യപ്പഭക്തനെ (സ്വാമി) ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാനത്ത് ഷൈമോനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സ്വാമിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശബരിമല പാതയിലെ മുക്കൂഴി ചെക്ക്പോസ്റ്റ് ഗേറ്റ് വൈകുന്നേരം 7 മണിക്ക് അടയ്ക്കുന്നതിനാൽ യാത്ര തുടരാനാവാതെ കുഴിമാവിൽ വിശ്രമിക്കുകയായിരുന്നു സ്വാമി. ഈ സമയത്താണ് സ്ഥലത്തെത്തിയ ഷൈമോൻ ഇദ്ദേഹത്തെ ആക്രമിച്ച് ക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സ്വാമിയെ രക്ഷപ്പെടുത്തി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസ് ജീപ്പിൽ നിന്നും ഇറക്കുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ വീണ്ടും പിടികൂടിയത്.
മുണ്ടക്കയം സി.ഐ. രാകേഷ് കുമാർ, എസ്.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.