അടിമാലിയിലെ മണ്ണിടിച്ചിൽ ഉടൻ നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ
തൊടുപുഴ: അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഭർത്താവ് മരണപ്പെടുകയും, ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന് പതിനയ്യായിരം രൂപ മാത്രം നഷ്ടപരിഹാരം നൽകി സർക്കാർ അപമാനിച്ചിരിക്കുകയാണെന്നും,
വീട് പോയതിന്റെ നഷ്ടപരിഹാരമോ,
മകൾക്ക് കളക്ടർ പ്രഖ്യാപിച്ച ധനസഹായവും നാളിതുവരെ നൽകാതെ സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സന്ധ്യക്ക് മാത്രമല്ല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും അല്ലാത്തപക്ഷം തൃണമൂൽ കോൺഗ്രസ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സജി കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗം തൊടുപുഴ പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് ജില്ലാ ചീഫ് കോർഡിനേറ്റർ രമേശൻ മുണ്ടയ്ക്കമറ്റം അധ്യക്ഷത വഹിച്ചു.
ശശിധരൻ നായർ, ടി എം മണി, ടോമി താണോലിൽ, ഇല്യാസ് അടിമാലി, ബേസിൽ ഫിലിപ്പ്, ഷമീർ ഇടപെട്ടി, കെ കെ രാജു , സാബു ജോസഫ്, ഇല്യാസ് കലയന്താനി, ജോമി ജെയിംസ്, സന്തോഷ് ആലക്കോട്, മുഹമ്മദ് കാഞ്ഞാർ, മോളി അടിമാലി, ബാബു ജോസഫ്, ലളിത കല്ലാർ തുടങ്ങിയവർ പ്രസംഗിച്ചു.