കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കാഞ്ഞിരപ്പള്ളി പിടിക്കാൻ ‘ട്രബിൾ ഷൂട്ടർ’ ജിജി അഞ്ചാനി: യുഡിഎഫ് രാഷ്ട്രീയത്തിൽ പുത്തൻ തരംഗം

0
b29abf23-a1e7-4172-a9b7-eb1c7ba942bb

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തുറ്റ യുവനേതൃത്വവുമായി യുഡിഎഫ് സജ്ജമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രിയശിഷ്യനും ജില്ലയിലെ മികച്ച സംഘാടകനുമായ ജിജി അഞ്ചാനിയെ മണ്ഡലത്തിൽ ഇറക്കി അട്ടിമറി വിജയം കൊയ്യാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ‘ട്രബിൾ ഷൂട്ടർ’ എന്ന് പാർട്ടി കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്ന ജിജി അഞ്ചാനിയിലൂടെ മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

ഉമ്മൻചാണ്ടിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക്

പുതുപ്പള്ളിയുടെ ഭാഗമായിരുന്ന പള്ളിക്കത്തോട്ടിൽ നിന്ന് 13-ാം വയസ്സിൽ ഉമ്മൻചാണ്ടിയുടെ തണലിലാണ് ജിജി അഞ്ചാനി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പത്തനംതിട്ട പാർലമെന്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വളർന്നു. ജനങ്ങളോടുള്ള കരുണയും വികസന കാഴ്ചപ്പാടും മുൻനിർത്തിയുള്ള ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശൈലിയാണ് തന്റെ മാതൃകയെന്ന് ജിജി അഞ്ചാനി തെളിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകളിലെ അജയ്യമായ കുതിപ്പ്

ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റിൽ വളരെ ചെറുപ്രായത്തിൽ ബ്ലോക്ക് പഞ്ചായത്തംഗമായി മത്സരിച്ചു വിജയിച്ചുകൊണ്ടാണ് അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബിജെപിയുടെ ശക്തനായ നേതാവ് എൻ. ഹരിയെ പരാജയപ്പെടുത്തി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റായ ജിജി അഞ്ചാനി, കേരളത്തിലെ തന്നെ മികച്ച പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഒരാളായി പേരെടുത്തു.

കേരളമാകെ യുഡിഎഫ് തരംഗം മങ്ങിയ സമയത്തും തന്റെ ഭൂരിപക്ഷം കുറയാതെ നിലനിർത്തിക്കൊണ്ട് വീണ്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ എന്ന നിലയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് കാഞ്ഞിരപ്പള്ളിയിൽ 9,800 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിക്കൊടുക്കുന്നതിൽ ജിജി നിർണ്ണായക പങ്കുവഹിച്ചു.

ബിജെപി കോട്ട തകർത്ത് പള്ളിക്കത്തോട് തിരിച്ചുപിടിച്ചു

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് യുഡിഎഫ് ഭരണം പിടിച്ചെടുത്തത് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. ബിജെപി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മുന്നിൽ പരാജയപ്പെടുത്തിക്കൊണ്ട് ജിജി അഞ്ചാനി നടത്തിയ തന്ത്രപരമായ നീക്കങ്ങളെ കെപിസിസി, ഡിസിസി നേതൃത്വങ്ങൾ അഭിനന്ദിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടെത്തിയാണ് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്.

വികസന നായകനും ബിസിനസ് പ്രമുഖനും

രാഷ്ട്രീയത്തിന് പുറമെ മികച്ചൊരു സംരംഭകൻ കൂടിയാണ് ജിജി അഞ്ചാനി. ഏകദേശം 3000-ത്തോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം, കറുകച്ചാൽ, പള്ളിക്കത്തോട് മേഖലകളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിർമ്മിച്ച മൾട്ടിപ്ലെക്സ് തിയേറ്ററുകൾ ഈ പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറ്റി. വെറും 48 ദിവസത്തിനുള്ളിൽ 100 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചതും ആറുമാസം കൊണ്ട് സിനിമാ തിയേറ്റർ നിർമ്മാണം പൂർത്തിയാക്കിയതും അദ്ദേഹത്തിന്റെ കർമ്മശേഷിയുടെ ഉദാഹരണങ്ങളാണ്.

കാഞ്ഞിരപ്പള്ളിയിൽ ലക്ഷ്യം വെക്കുന്നത് വൻ ഭൂരിപക്ഷം

നിലവിലെ എംഎൽഎ ഡോ. എൻ. ജയരാജിന്റെ വികസനത്തിലെ ഇഴച്ചിലിനെതിരെ ശക്തമായ ജനവികാരം മണ്ഡലത്തിലുണ്ട്. കാഞ്ഞിരപ്പള്ളി ബൈപാസ് അടക്കമുള്ള പദ്ധതികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ, ജിജി അഞ്ചാനിയെപ്പോലൊരു യുവനേതാവ് വന്നാൽ പള്ളിക്കത്തോട്, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, മണിമല, കങ്ങഴ പഞ്ചായത്തുകളിൽ വൻ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

ഘടകകക്ഷികളെ ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവും യുവതലമുറയ്ക്കിടയിലുള്ള സ്വാധീനവും ജിജി അഞ്ചാനിക്ക് അനുകൂല ഘടകങ്ങളാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലും വേണ്ടെന്നു വെച്ച് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വലിയ പോരാട്ടത്തിനായി അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed