ബസില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി; പാലാ – മണര്‍കാട് പൊലീസ് സംഘത്തിന്റെ മിന്നല്‍ നീക്കത്തിനൊടുവില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍….ഒരാൾ മുണ്ടക്കയം സ്വദേശി
ബസില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ കടയില്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം എത്തിയതോടെ അന്തർ സംസ്ഥാന മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ സംഘം കുടുങ്ങി.തിരുവനന്തപുരം സ്വദേശി അൻസില്‍ (62), മുണ്ടക്കയം സ്വദേശി സുഭാഷ് (47) എന്നിവരെയാണ് മണർകാട് – പാലാ പൊലീസ് സംഘത്തിന്റെ സംയുക്ത നീക്കത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്.
ജൂലൈ ആറിന് പകല്‍ 10.30 മണിക്ക് കോട്ടയം പാലാ റൂട്ടില്‍ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിലെ യാത്രക്കാരനായ പറവൂർ സ്വദേശിയായ അജി എന്നയാളുടെ മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്. മോഷണം ചെയ്ത മൊബൈല്‍ ഫോണ്‍ പ്രതികള്‍ പാലയിലുള്ള ഒരു കടയില്‍ വില്‍ക്കുവാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്നു ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെ മണർകാട് പോലീസ് ഇൻസ്പെക്ടർ അനില്‍ ജോർജ്, സബ് ഇൻസ്പെക്ടർ സജീർ, സിവില്‍ പോലീസ് ഓഫീസർ രാജേഷ്, അരുണ്‍, ജൈമോൻ എന്നിവരടങ്ങുന്ന പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ മൂന്നു ഫോണുകള്‍ കണ്ടെടുത്തു. സ്ഥിരം മോഷ്ടാക്കളായ ഇവരുടെ പേരില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. അൻസല്‍ 12 കേസുകളിലും സുഭാഷ് 19 കേസുകളിലും പ്രതിയാണ്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.