ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐനാടിന്റെ ദുരന്തമായി മാറരുതെന്ന് യൂത്ത് ലീഗ് നേതാവ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ നാടിന്റെ ദുരന്തമായി മാറരുതെന്ന സമൂഹ മാധ്യമ കുറിപ്പുമായി യൂത്ത് ലീഗ് നേതാവ് അമീൻ പിട്ടയിൽ. അമീനെ പിന്തുണച്ച് നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ കമന്റായി പങ്കുവെച്ചത്. സന്തോഷ് എന്ന് പേരുള്ള എസ്.ഐ ആണ് ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.
അമീൻ പിട്ടയിലിന്റെ കുറിപ്പ്:
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സന്തോഷ് കുമാർ എന്ന് പേരുള്ള എസ്.ഐ നാടിന്റെ ദുരന്തമായി മാറരുത്.
ഇവിടെ നിയമം നടപ്പിലാക്കുന്നതിന് യാതൊരു വിധ പ്രതിസന്ധികളുമില്ല. പക്ഷേ അതൊരു വാശി തീർക്കലും, പിടിച്ച് പറിയുമായി മാറരുത്. വാഹന ചെക്കിംഗ് നടത്തുമ്പോൾ വായിൽ നിന്നും വരുന്നത് മനുഷ്യനെ അവഹേളിക്കുന്ന സംസാരങ്ങളും, മോശം വർത്തമാനങ്ങളും. കൂലിപ്പണിക്കാരനും, സാധരണക്കാരനും, മറ്റ് ആരോടാണെങ്കിലും ചെറിയ കാര്യങ്ങൾക്ക് ചെക്കിങ്ങിൽ ഭീമമായ തുക അടക്കാൻ ആവശ്യപ്പെടുമ്പോൾ, ഫൈൻ അല്പം കുറച്ച് തരാൻ പറ്റുമോ എന്നാരാണെങ്കിലും സ്വാഭാവികമായും ചോദിച്ച് പോകും.
അത്തരത്തിൽ താഴ്മയായി ചോദിച്ച, ഒമിനിയിൽ ചെറിയ കച്ചവടത്തിന് പോയ മാന്യനായ ചെറുപ്പക്കാരനോട് ടിയാൻ പറഞ്ഞത് നിങ്ങളൊക്കെ ‘മച്ചി പശിവിനെ കൊണ്ട് കറവ എടുപ്പിക്കുന്ന നാട്ടുകാരല്ലേ’ എന്നാണ്. ഭീമമായ തുക അടക്കാൻ നിവൃത്തി ഇല്ലന്നും, കോടതിയിലേക്ക് ഫൈൻ നൽകുമോ എന്ന് ചോദിച്ചതിന് പറഞ്ഞ മറുപടി അറിഞ്ഞപ്പോൾ അൽഭുതം തോന്നി ‘ചെത്തിയതിന്റെ ഓളം കാണിക്കക്കരുത്’ എന്നാണ്. കഴിഞ്ഞ കുറെ നാളുകളായി ടിയാന്റെ അവഹേളനങ്ങൾക്ക് ഇരയായവർ നിരവധിയാണ്.
എപ്പോൾ വേണമെങ്കിലും, കയറിപ്പോകാവുന്ന നിരവധി മാന്യന്മാരായ ഉദ്യോഗസ്ഥരുള്ള പോലീസ് സ്റ്റേഷനിൽ ടിയാനെ പോലുള്ളവർ ഒരു ബാധ്യതയാണ്. ഫൈനുകൾ ഈടാക്കട്ടെ, വാഹന ചെക്കിങ്ങുകൾ എപ്പോൾ വേണമെങ്കിലും നടത്തട്ടെ, പക്ഷേ വായിൽ നിന്നും സഭ്യമല്ലാത്ത വർത്തമാനം പറയുന്നവരെ ഇവിടുന്ന് ഒഴിവാക്കൂ എന്ന് മേലുദ്യോഗസ്ഥരോട് വിനയപൂർവ്വം അപേക്ഷിക്കുന്നു.