‘റോഡ് നന്നാക്കിയില്ലെങ്കിൽ പൂഞ്ഞാറിൽ കാലുകുത്താൻ അനുവദിക്കില്ല’; എംഎൽഎയ്ക്ക് ഭീഷണിയുമായി ഷോൺ ജോർജ്, ടാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും അതുമുന്നിൽ കണ്ടുള്ള ഷോണിന്റെ നാടകമാണെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ
തകർന്ന റോഡ് ഇരുപതു ദിവസത്തിനകം ടാർ ചെയ്തില്ലെങ്കിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പൂഞ്ഞാർ തെക്കേക്കരയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്
കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ പൊളിച്ച വെട്ടിപ്പറമ്പ് റോഡ് ഒക്ടോബർ പത്തിന് മുൻപ് ടാർ ചെയ്യണമെന്നും അല്ലെങ്കിൽ വിവരമറിയുമെന്നുമാണ് ഷോൺ ജോർജിന്റെ താക്കീതും ഭീഷണിയും. ടാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും അതുമുന്നിൽ കണ്ടുള്ള ഷോണിന്റെ നാടകമാണെന്നും എംഎൽഎ പ്രതികരിച്ചു.
കുടിവെള്ള പദ്ധതിക്ക് വെട്ടിപ്പൊളിച്ച റോഡ് ടാർ ചെയ്യാത്തതിനെതിരെ കഴിഞ്ഞദിവസം ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് പൂഞ്ഞാർ എംഎൽഎയ്ക്ക് ഷോൺ ജോർജിൻ്റെ താക്കീതും ഭീഷണിയും. വെട്ടിപ്പറമ്പ് റോഡ് ഇരുപതു ദിവസത്തിനുള്ളിൽ ടാർ ചെയ്യണം. അല്ലാതെ ഇവിടെ വന്നാൽ വിവരമറിയുമെന്നും ഷോൺ ജോർജ്.
പൂഞ്ഞാറിലെ വികസനങ്ങളെല്ലാം പി.സി.ജോർജ് പ്രതിപക്ഷത്തിരുന്നപ്പോൾ ഉണ്ടാക്കിയതാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ജലജീവൻ പദ്ധതി പ്രകാരം കൂട്ടിക്കൽ ഉൾപ്പെടെ ആറു പഞ്ചായത്തുകളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് പൈപ്പിടാൻ വേണ്ടിയാണ്
പൂഞ്ഞാർ ,തെക്കേക്കര ,തീക്കോയി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിപ്പറമ്പ് റോഡ് പൊളിച്ചത്. ഒക്ടോബർ പത്തിന് മുമ്പ് റോഡ് ടാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും അതു മനസ്സിലാക്കിയാണ് ഷോൺ ജോർജിൻ്റെ നാടകമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. വിഷയത്തിൽ ബിജെപിക്ക് മറുപടി നൽകാൻ കേരള കോൺഗ്രസ് എമ്മും തയ്യാറെടുക്കുകയാണ്.