കാരുണ്യത്തിന്റെ തണലായി പെരുനാട് ‘ബദനി’ സ്പർശം: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് തുണയായി മത്തായി അച്ചൻ
പത്തനംതിട്ട: മണ്ഡലകാല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥർക്ക് തണലായി പെരുനാട് ബദനി ആശ്രമത്തിലെ മത്തായി അച്ചൻ. ശാരീരിക അസ്വസ്ഥതകളാൽ വലഞ്ഞ ഉദ്യോഗസ്ഥന് സൗജന്യ ചികിത്സയും സ്നേഹ പരിചരണവും നൽകി മാതൃകയായിരിക്കുകയാണ് ഈ പുരോഹിതനും ആശ്രമത്തിലെ ജീവനക്കാരും.
കഴിഞ്ഞ ജനുവരി 20-നായിരുന്നു സംഭവം. ശബരിമല സന്നിധാനത്തെ സേവനം കഴിഞ്ഞ് ആലപ്പുഴ യൂണിറ്റിലെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. പമ്പയിൽ നിന്നും രാവിലെ 8 മണിയോടെ പുറപ്പെട്ട സംഘം പ്ലാപ്പള്ളിയിൽ എത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥന് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. മലയിറക്കത്തിന്റെ ക്ഷീണവും അമിതമായ ഛർദ്ദിയും കാരണം ശരീരം തണുത്തു മരവിക്കുന്ന അവസ്ഥയിലെത്തി.
ജനവാസമില്ലാത്ത വനമേഖലയിൽ നിന്നും കിലോമീറ്ററുകളോളം സഞ്ചരിച്ച് സംഘം പെരുനാട് എത്തിയപ്പോഴാണ് ബദനി ഹോസ്പിറ്റൽ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ രോഗിയെ അവിടെ പ്രവേശിപ്പിച്ചു.
“ദൈവത്തിന്റെ അടുക്കൽ നിന്ന് വരുന്നവരല്ലേ…”
ആശ്രമത്തിന്റെ കീഴിലുള്ള ഈ ചെറിയ ഡിസ്പെൻസറിയുടെ മേൽനോട്ടം വഹിക്കുന്നത് മത്തായി അച്ചനാണ്. മൂന്ന് മണിക്കൂറോളം നീണ്ട ചികിത്സയ്ക്കും കുത്തിവെയ്പ്പിനും ശേഷം ഉദ്യോഗസ്ഥന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മടങ്ങാൻ നേരത്ത് ചികിത്സാ ബില്ല് അടയ്ക്കാൻ ചെന്ന ഉദ്യോഗസ്ഥരെ അച്ചന്റെ മറുപടി അതിശയിപ്പിച്ചു.
“നിങ്ങൾ ദൈവത്തിന്റെ അടുക്കൽ നിന്നും ജോലി കഴിഞ്ഞു വന്നവരല്ലേ… ഒരു പൈസയും വേണ്ട,” എന്നായിരുന്നു പുഞ്ചിരിയോടെയുള്ള അച്ചന്റെ മറുപടി.
ചികിത്സാ സൗജന്യത്തിന് അപ്പുറം, നിറഞ്ഞ സ്നേഹത്തോടെയും കരുതലോടും കൂടിയുള്ള അച്ചന്റെ പെരുമാറ്റം തങ്ങളെ ഏറെ സ്പർശിച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. “അസുഖം വന്നിട്ടല്ലെങ്കിലും ഇനി ഈ വഴി വരുമ്പോൾ വിശേഷങ്ങൾ പങ്കുവെക്കാൻ വരണമെന്ന്” പറഞ്ഞാണ് അച്ചൻ അവരെ യാത്രയാക്കിയത്.
സേവനമനോഭാവത്തിന്റെ പുതിയ മാതൃക തീർത്ത മത്തായി അച്ചനും ബദനി ഹോസ്പിറ്റലിലെ ജീവനക്കാർക്കും കേരള ടുഡേ ന്യൂസിന്റെ അഭിനന്ദനങ്ങൾ