ശബരിമല പാത ചോരയിൽ! അപകടങ്ങൾ തുടർക്കഥ, എരുമേലി ശബരിമല പാതയിൽ അപകടങ്ങൾ കുറയണമെങ്കിൽ വേഗതയ്ക്ക് പൂട്ടിടണം
എരുമേലി ശബരിമല പാതയിൽ അപകടങ്ങൾ കുറയണമെങ്കിൽ വേഗതയ്ക്ക് പൂട്ടിടണം.. ഇന്നും കഴിഞ്ഞ ദിവസവുമുണ്ടായ അപകടങ്ങളിലായി രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമായി.. ഇന്ന് തുലാപ്പള്ളിയിൽ മറ്റൊരു അപകടത്തിൽ പരിക്കേറ്റത് നിരവധി പേർക്ക്…
നിയന്ത്രണങ്ങളും ക്രമീകരണങ്ങളും റോഡിലെ ഓരോ പോയിന്റിലും പോലിസ് ഡ്യൂട്ടിയും 24 മണിക്കൂറും പട്രോളിംഗ് സംഘവും ഉണ്ടായിട്ടും ശബരിമല പാത ചോരയിൽ കുതിരുന്നു. ഇന്ന് സഹോദരനുമായി സ്കൂട്ടറിൽ പോകുന്നതിനിടെ എരുമേലി ചരളയിൽ അപകടത്തിൽ പെട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ദാരുണമായി മരിച്ചത് നാടിന് നടുക്കമായി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എരുമേലി ടൗണിന് അടുത്ത് കരിങ്കല്ലുമ്മുഴിയിൽ പോലിസ് ഡ്യൂട്ടി പോയിന്റിന് സമീപമായിരുന്നു അപകടത്തിൽ കൂവപ്പള്ളി സ്വദേശി ചെരുവിളപുത്തൻവീട് സന്ദീപ് (24) ന്റെ മരണത്തിനിടയാക്കിയ അപകടം. അയ്യപ്പഭക്തരുമായി വന്ന മിനി ബസിൽ സ്കൂട്ടർ ഇടിച്ച് മാരകമായ പരിക്കേറ്റ് ആശുപത്രിയിൽ വെച്ച് ഇന്നലെ പുലർച്ചെ ആണ് സന്ദീപ് മരണപ്പെട്ടത്. ഇന്ന് തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ജനങ്ങൾക്കും വാഹനങ്ങൾക്കും ഇടയിലേക്ക് ആണ് നിയന്ത്രണം വിട്ട് വന്ന മിനി ബസ് പാഞ്ഞുകയറിയത്. ഈ സമയത്ത് ആളുകൾ മിനി ബസിന് മുന്നിൽ പെട്ടിരുന്നു എങ്കിൽ മരണങ്ങളുടെ വാർത്തയിലേക്ക് ആ അപകടമെത്തുമായിരുന്നു.
നിയന്ത്രണങ്ങളും പോലീസും സുരക്ഷാ നടപടികളും ഒക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് ആണ് ശബരിമല പാത അപകട പാതയാകുന്നതെന്ന് പരിശോധിച്ചാൽ വേഗത നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണങ്ങളിൽ വ്യക്തമാകുന്നത്.
ഇത്തവണ ശബരിമല സീസൺ ആരംഭിച്ച ശേഷം കണമലയിലും കണ്ണിമലയിലും ഉൾപ്പടെ ഒട്ടേറെ അപകടങ്ങൾ ആണ് സംഭവിച്ചത്. ഈ അപകടങ്ങളിൽ എല്ലാം വില്ലനായത് അമിത വേഗം ആണ്. ഇത് സംബന്ധിച്ച് സുരക്ഷാ നടപടിയായി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി അമിത വേഗക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയുമെന്നും നാട്ടുകാർ പറയുന്നു.
തിരക്കേറിയ ശബരിമല പാതയിൽ തീർത്ഥാടക വാഹന തിരക്ക് അൽപ്പം കുറയുമ്പോൾ അമിത വേഗത്തിൽ പായുന്ന തീർത്ഥാടക വാഹനങ്ങൾ ഉൾപ്പടെ അപകടം സൃഷ്ടിക്കുകയാണ്. തീർത്ഥാടക വാഹനങ്ങൾക്ക് സിഗ്നൽ നൽകി കടത്തിവിടുന്നത് അല്ലാതെ റോഡിൽ അമിത വേഗത്തിൽ വരുന്ന ഒരു വാഹനത്തെയും തടയാൻ കഴിയുന്നില്ല. അമിത വേഗത സംബന്ധിച്ച പരിശോധക സംഘങ്ങൾ ശബരിമല പാതയിൽ ഇല്ലന്നുള്ളതാണ് വാസ്തവം. അപകട പോയിന്റുകളിൽ ഇത്തരം പരിശോധന ഏർപ്പെടുത്തിയാൽ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നാട്ടുകാർ പറയുന്നു.