സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ്; സ്വർണപ്പണയത്തിൻ്റെ പേരിൽ 9 ലക്ഷം തട്ടിയെടുത്തു; മുണ്ടക്കയം സ്വദേശിയെ കബളിപ്പിച്ച യുവതിയും സംഘവും എരുമേലി പോലീസിന്റെ പിടിയിലായതായി സൂചന
എരുമേലി: സ്വർണപ്പണയം തിരിച്ചെടുത്ത് വിൽപ്പന നടത്താനെന്ന വ്യാജേന മുണ്ടക്കയം സ്വദേശിയായ യുവാവിൽ നിന്നും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. എരുമേലി പോലീസിൻ്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് യുവതിയും സംഘവും വലയിലായതെന്നാണ് വിവരം.
ശബരിമല തീർത്ഥാടകരുടെ തിരക്കിനിടയിൽ കഴിഞ്ഞ 24-ാം തീയതിയാണ് എരുമേലിയിൽ സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ് നടന്നത്. മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ചികിത്സാ ആവശ്യങ്ങൾക്കായി പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പരസ്യത്തിൽ കണ്ട ഫോൺ നമ്പറിലൂടെയാണ് യുവതി യുവാവിനെ ബന്ധപ്പെട്ടത്.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സ്വർണം പണയം വെച്ചിരിക്കുന്നതെന്ന് വ്യാജരേഖകൾ കാണിച്ച് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. തുടർന്ന് പണവുമായി എത്തിയ യുവാവിനൊപ്പം ബൈക്കിൽ യുവതി ധനകാര്യ സ്ഥാപനത്തിന് മുന്നിലെത്തി. സ്ഥാപനത്തിന് മുകളിലേക്ക് കയറിയ യുവതി, യുവാവിനെ താഴെ നിർത്തിയ ശേഷം പണവുമായി മറ്റൊരു വഴിയിലൂടെ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയിൽ പർദ്ദ ധരിച്ചാണ് യുവതി എത്തിയത്. പണവുമായി പുറത്തിറങ്ങിയ ഇവർ കാത്തുനിന്ന മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. മുഖം മറച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ, യുവതി ബന്ധപ്പെട്ട മൊബൈൽ നമ്പർ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എരുമേലി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് ഇപ്പോൾ പ്രതികളിലേക്ക് എത്തിയിരിക്കുന്നത്.
ധനകാര്യ സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങാൻ മറ്റൊരു വഴി മുൻകൂട്ടി കണ്ട് ആസൂത്രിതമായാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.