ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി
അതിഥി തൊഴിലാളിയായി കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് പിടിയില്‍. ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിലായത്.എൻഐഎ സംഘം മൂന്നാറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഭാര്യയോടൊപ്പം മൂന്നാറിലെ എസ്റ്റേറ്റില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
2021ലാണ് ബോംബ് സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ സഹൻ കൊലപ്പെടുത്തിയത്. പിന്നാലെ രക്ഷപ്പെട്ട പ്രതി ഒന്നര വർഷം മുൻപാണ് കേരളത്തിലെത്തിയത്. മൂന്നാറിലെത്തിയ പ്രതി ഗൂഡാർവിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം ജോലിക്ക് കയറി. രഹസ്യ വിവരത്തെ തുടർന്ന് എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ഇന്നലെ രാത്രിയോടെ മൂന്നാർ പൊലിസിന്റെ സഹായത്തോടെ എസ്റ്റേറ്റിലെത്തിയ എൻഐഎ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനില്‍ സുരക്ഷയില്‍ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്. ഇയാളോടൊപ്പം കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയില്‍ എത്തും.