എലിക്കുളത്ത് അമോണിയ പ്ലാന്‍റിനൊരുക്കം; ആശങ്കയില്‍ നാട്
എലിക്കുളം പഞ്ചായത്തില്‍ ആളുറുമ്ബ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്‍റിന്‍റെ അനുമതിക്കായി അപേക്ഷ നല്‍കി സ്വകാര്യകമ്ബനി.
പഞ്ചായത്തിന്‍റെ എൻഒസിക്കായി കമ്ബനി അപേക്ഷ നല്‍കിയത് പ്രദേശത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങിയതിന് ശേഷം. പത്തനംതിട്ട സ്വദേശിയുടെ മലനാട് അമോണിയാ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് പ്ലാന്‍റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ ജനകീയസമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
തമിഴ്‌നാട്ടില്‍ ജനരോഷത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ച പ്ലാന്‍റാണ് കാർഷിക ഗ്രാമീണ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ശ്രമിക്കുന്നതെന്ന് ജനകീയസമിതി ആരോപിച്ചു.
കിലോമീറ്ററുകളോളം അപകട വ്യാപന ശേഷിയുള്ളതിനാല്‍ റെഡ് സോണില്‍ മാത്രം പ്രവർത്തിക്കേണ്ട അമോണിയം പ്ലാന്‍റ് ജനങ്ങള്‍ പാർക്കുന്ന ഗ്രാമീണ – കാർഷിക മേഖലയില്‍ പ്രവർത്തനം ആരംഭിച്ചാല്‍ കുടിവെള്ള ദൗർഭല്യത്തിനും ജല – അന്തരീക്ഷ മലിനീകരണത്തിനും മനുഷ്യ – ജീവജാലങ്ങള്‍ക്കും സസ്യ – വൃക്ഷാദികള്‍ക്കും വളരെയേറെ ഹാനികരവുമാകും.
പടിഞ്ഞാറ്റുമലയുടെ മുകള്‍ ഭാഗത്ത് പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചാല്‍ സമീപത്തുള്ള നാലോളം കുടിവെള്ള പദ്ധതികളും പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊന്നൊഴുകുംതോടും കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെല്‍പ്പാടമായ കാപ്പുകയം പാടശേഖരവും നശിച്ച് പോകും.
പരിസരപ്രദേശത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന അമോണിയം പ്ലാന്‍റിനെതിരേ പ്രതിഷേധം ശക്തമാക്കി വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കി. ജനകീയ കമ്മിറ്റി ചെയർമാനായി ജോസഫ് മാത്യു തെക്കേക്കുറ്റ്, കണ്‍വീനറായി ജോർജ്കുട്ടി ജേക്കബ് കുരുവിനാകുന്നേല്‍, രക്ഷാധികാരികളായി എലിക്കുളം പഞ്ചായത്ത് മെംബർമാരായ സെല്‍വി വില്‍സൻ, ആശാ റോയി, മാതൂസ് മാത്യൂ, തിടനാട് പഞ്ചായത്ത് മെംബർ മിനി ബിനോ എന്നിവരെയും വൈസ് ചെയർമാൻമാരായി വില്‍സൻ പതിപ്പള്ളി, ജിമ്മിച്ചൻ മണ്ഡപത്തില്‍ എന്നിവരെയും ജോയിന്‍റ് കണ്‍വീനർമാരായി ബിനോ മുളങ്ങാശേരി, ജസ്റ്റിൻ ജോർജ് എന്നിവരെയും 25 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയില്‍ എൻഒസിക്കായുള്ള അപേക്ഷ ചർച്ചയ്ക്കെത്തി.
പഞ്ചായത്തംഗങ്ങള്‍ ഒന്നാകെ പ്ലാന്‍റ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. പ്രശ്‌നം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ ഉപസമിതിയെ നിയോഗിച്ചു.