മുണ്ടക്കയത്തിനപ്പുറം ജീപ്പ് വേണ്ടെന്ന് കാനം; ഓർമയായത് വാഴൂർ സോമനും എംഎൽഎ ജീപ്പും…
പീരുമേടിന്റെ റോഡുകളിലൂടെ പോകാൻ ഇനി എംഎൽഎ ബോർഡ് വച്ച 4X4 ജീപ്പ് ഉണ്ടാകില്ല, മുൻ സീറ്റിൽ വാഴൂർ സോമനും. എംഎൽഎയായി തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ യാത്രയും ജീപ്പിൽ തന്നെയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നു 184 കിലോമീറ്റർ താണ്ടി തിരുവനന്തപുരത്തേക്ക് എത്തിയ എംഎൽഎ ജീപ്പ് ഏവരുടേയും ശ്രദ്ധനേടി. അന്നത്തെ സിപിഐ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയിലുമെത്തി വാഴൂർ സോമന്റെ ജീപ്പ് യാത്ര. പ്രിയ എംഎൽഎയ്ക്ക് കാനം സ്നേഹത്തോടെ ഒരു കത്ത് നൽകി, അതിലെഴുതിയിരുന്നത് ഇതായിരുന്നു.
“സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാർട്ടിയിൽ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്.” സ്നേഹത്തിൽ പൊതിഞ്ഞ ആ കത്തിലെ കരുതലിൽ വാഴൂർ സോമൻ കാറ് വാങ്ങിയെങ്കിലും മലമടക്കുകളിലൂടെ പീരുമേടിന്റെ നായകന് ജീപ്പില്ലാതൊരു യാത്രയില്ലായിരുന്നു.
പീരുമേടിന്റെ മലമടക്കുകളിലൂടെ പാഞ്ഞ ഈ മഹീന്ദ്ര മേജർ 4X4 ജീപ്പിന് പറയാൻ കഥകളേറെയാണ്. ബെൻസും ബിഎംഡബ്ല്യുവും റേഞ്ച് റോവറും വരെ ജനപ്രതിനിധികളുടെ വാഹനമാകുമ്പോഴാണ് പീരുമേടിന്റെ ജനനായകന് ജീപ്പ് അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു.