ജോർജ് മാത്യു അത്യാലിന്റ ബിജെപി പ്രവേശനം, ബിജെപി നേതൃത്വം പ്രചരിപ്പിക്കുന്നത് നുണ സിപിഐ എം
കോട്ടയം : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഇന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി സമര പരിപാടി വേദിയിൽ വെച്ച് ബിജെപിയിൽ ചേർന്നു. എന്നാൽ 34 വർഷമായി സിപിഎം ലോക്കൽ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന ആൾ ആണ് ബിജെപി യിൽ ചേർന്ന ജോർജ് മാത്യു അത്യാലിൽ എന്ന് ബിജെപി നേതൃത്വം പ്രചരിപ്പിക്കുന്നത് തികച്ചും നുണ ആണെന്ന് സിപിഎം നേതൃത്വം പറയുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി ജയിച്ച ജോർജ് മാത്യു പി സി ജോർജ്ജിൻ്റെ ജനപക്ഷം പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കി പഞ്ചായത്ത് പ്രസിഡൻ്റായതോടെ സിപിഎം നേതൃത്വം ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ജോർജ്ജ് മാത്യുവിനോട് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാതിരുന്ന ജോർജിനെ നാലര വർഷം മുന്നെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇത് സംബന്ധിച്ച് നിരവധി പത്ര വാർത്തകളും പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ഉൾപ്പടെ ഒട്ടേറെ വാർത്തകൾ വന്നതാണ്. സിപിഎം പുറത്താക്കിയ ജോർജ് മാത്യു പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെയും ബിജെപി യുടെയും പിന്തുണയോടു കൂടി പഞ്ചായത്ത് പ്രസിഡൻ്റായി തുടരുകയായിരുന്നു. ഈ ജോർജ് മാത്യു ആണ് ഇന്ന് ബിജെപി യുടെ അംഗത്വം സ്വീകരിച്ചത്. എന്നാൽ ബിജെപി നേതൃത്വം ഇത് സംബന്ധിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് സിപിഎം പുറത്താക്കുകയും ജനപക്ഷ പാർട്ടിയിൽ ചേരുകയും ചെയ്ത ആൾ ബിജെപി യിൽ ചേർന്നു എന്നല്ല. കഴിഞ്ഞ 34 വർഷം സിപിഎം നേതാവായിരുന്ന ആൾ ബിജെപിയിൽ ചേർന്നു എന്നാണ്. ഇങ്ങനെ ആണ് ബിജെപി നേതാക്കൾ ജോർജ് മാത്യുവിന് അംഗത്വം നൽകിയ വേദിയിൽ വെച്ച് മൈക്കിലൂടെയും പറഞ്ഞത്. സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ബിജെപി യിൽ ചേർന്നു എന്ന നിലയിൽ ആണ് വിവിധ ഓൺലൈൻ മീഡിയകളിലും ബിജെപി നേതാക്കളുടെ ഫേസ്ബുക് ഐ ഡി കളിലും തെറ്റായ വാർത്ത പ്രചരിച്ചു കൊണ്ടിരിക്കുന്നത്.