കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് പുതിയ കെട്ടിടത്തിന് 2 കോടി 40 ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുമതിയായി : ഡോ.എൻ.ജയരാജ്
കാഞ്ഞിരപ്പള്ളി: ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടി 40 ലക്ഷം എം എൽ എ ഫണ്ട് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഫയർ സ്റ്റേഷൻ തുടക്കകാലം മുതൽ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ശബരിമല സീസൺ ഉൾപ്പെടെ ഫയർഫോഴ്‌സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. സ്വന്തമായി കെട്ടിടം എന്നത് ദീർ ഘകാല ആവശ്യമായിരുന്നു. ജല ലഭ്യതയുള്ളതും കെട്ടിടനിർമ്മാണത്തിന് അനുയോജ്യവുമായ സ്ഥലം കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി മണിമല റോഡിൽ മണ്ണാറക്കയം ഭാഗത്ത് റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന 17.70 സെന്റ് സ്ഥലം കണ്ടെത്തുകയും റവന്യൂ വകുപ്പിന്റെ അനുമതിക്ക് എം എൽ എ സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് റവന്യൂമന്ത്രിക്ക് നിവേദനവും നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലം അനുവദിച്ചുകൊണ്ട് കോട്ടയം ജില്ലാ കളക്ടറുടെ അന്തിമ ഉത്തരവ് ലഭിച്ചിരുന്നു,
ഈ സ്ഥലത്ത് ആവശ്യമായ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മുഖേന നിർമ്മിക്കുന്നതിനാണ് എം എൽ എ ഫണ്ട് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. എത്രയും വേഗം പുതിയ കെട്ടിടം പണിത് കാഞ്ഞിരപ്പള്ളിയിൽ തന്നെ ഫയർ സ്റ്റേഷന്‍ നിലനിർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.