കാട്ടാനയാക്രമണത്തിൽ ചോരവീണും കണ്ണീർ വീണും കുതിരാത്ത മണ്ണ് പെരുവന്താനം പഞ്ചായത്തിൽ ഇനി ഇല്ല; കാട്ടാന ആക്രമണത്തിൽ 2 ജീവൻ പൊലിഞ്ഞെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരാൻ നടപടികൾ ഒന്നുമില്ല… 2 ജീവനെടുത്ത കൊലകൊമ്പൻ തെക്കേമല ജനവാസ മേഖലയിലും
6 മാസത്തിനിടെ ഇടുക്കിയിൽ പെരുവന്താനം പഞ്ചായത്തിലെ വെള്ളാനി വാർഡിൽ കാട്ടാന ആക്രമണത്തിൽ 2 ജീവൻ പൊലിഞ്ഞെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരാൻ നടപടികൾ ഒന്നുമില്ല. കഴിഞ്ഞ ഫെബ്രുവരി 10നാണ് മതമ്പ കൊമ്പൻപാറയിൽ സോഫിയ എന്ന വീട്ടമ്മയെ ആന ചവിട്ടി കൊന്നത്. ഇവിടെനിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് കഴിഞ്ഞമാസം വീണ്ടും ഒരുജീവൻ പൊലിഞ്ഞത്.
ഒരു ജീവൻ നഷ്ടപ്പെട്ട ദുരന്തം ഉണ്ടായിട്ടും അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇന്നലെ തെക്കേമല ജനവാസ മേഖലയിൽ ആന എത്തിയിരുന്നു, നാട്ടുകാരും വനപാലകരും എത്തി ആനയെ ഓടിച്ചെങ്കിലും ഇന്ന് രാവിലെയും ആന ജനവാസ മേഖലയിൽ തന്നെ തുടരുന്നു
വനം വകുപ്പിന്റെ വണ്ടൻപതാലിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം എത്തി ആനയെ ഓടിക്കുന്നതു മാത്രമായി നടപടികൾ ഒതുങ്ങി. വനാതിർത്തിയിൽ സോളർ വേലി ഉൾപ്പെടെ സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നെങ്കിലും പ്രാരംഭ പ്രവർത്തനം പോലുമായില്ല.
വനം വകുപ്പ് എത്തി ആനയെ പടക്കം പൊട്ടിച്ചും തീയിട്ടും ഓടിക്കുമെങ്കിലും ഇവ മറ്റ് പ്രദേശത്തേക്ക് പോവുകയാണ് പതിവ്.
എരുമേലി റേഞ്ചിന്റെ പരിധിയിലെ മതമ്പ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ വിഹരിക്കുന്ന കാട്ടാനകളുടെ എണ്ണം 48. ഇവയെ തുരത്താൻ നിയോഗിച്ചിരിക്കുന്ന ദുത്രകർമസേനയിൽ വെറും 18 പേർ മാത്രം. മതമ്പ, കല്ലാർ പുതുവൽ, തോട്ടാപ്പുര, മൗണ്ട്, സൂചിക്കുന്ന് മല, പ്ലാക്കത്തടം എന്നിവിടങ്ങളായി 48 കാട്ടാനകൾ വനമേഖലയ്ക്കു പുറത്തുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 22 ആനകളും മതമ്പയിൽ തന്നെയാണ്. തോട്ടപ്പുര, സൂചിക്കുന്ന് മേഖലകളിൽ 10 ആനകൾ തമ്പടിച്ചിട്ടുണ്ട്. പ്ലാക്കത്തടത്തെ ജനവാസ മേഖലയിലും മൗണ്ടിലുമായി ഒരു ഡസൻ വേറെയുമുണ്ട്. ആനകളെ തുരത്താൻ 2ആർആർടി സംഘങ്ങൾ മാത്രമാണുള്ളത്. വണ്ടൻപതാൽ, പീരുമേട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ആർആർടിക്ക് ഇത്രയും ആനകളെ ഉൾവനത്തിലേക്കു തുരത്താൻ തക്ക ശേഷിയില്ല.