പുലിപ്പേടിയിൽ കോരുത്തോട് കൊട്ടാരംകടയും മാങ്ങാപ്പാറയും; കാൽപ്പാടുകൾ സ്ഥിരീകരിച്ച് വനംവകുപ്പ്, നിരീക്ഷണം ശക്തം
കോരുത്തോട്: കൊട്ടാരംകട മേഖലയിൽ പുലിഭീതി ശക്തമാകുന്നു. മൂത്തേട്ട വിജേഷിന്റെ വീടിന് പിന്നിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നായയുടെ കരച്ചിൽ കേട്ടെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാൽ വീട്ടുകാർ അന്ന് രാത്രി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ബുധനാഴ്ച രാവിലെ നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സമീപത്തെ പറമ്പുകളിൽ നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതോടെ മേഖലയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലിയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് ഇതിന് സമീപമുള്ള മാങ്ങാപ്പാറ പ്രദേശത്തും സമാനമായ രീതിയിൽ വളർത്തുനായയെ ആക്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചു.