വെള്ളനാടി വള്ളക്കടവ് പാലം ഉദ്ഘാടനം:, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, പാലം നിലനിൽക്കുന്ന പതിനെട്ടാം വാർഡിലെ മെമ്പർ വി.ജെ. മനോജിനെയും ചടങ്ങിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി; എംഎൽഎയുടെ രാഷ്ട്രീയ വിഭാഗീയതക്കെതിരെ ആർ.എസ്.പിയും പ്ലാന്റേഷൻ ലേബർ യൂണിയനും
വർഷങ്ങൾക്ക് മുമ്പ് പ്രളയത്തിൽ ഒലിച്ചുപോയ വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ നിന്നും ജനപ്രതിനിധികളെ ഒഴിവാക്കിയ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, പാലം നിലനിൽക്കുന്ന പതിനെട്ടാം വാർഡിലെ മെമ്പർ വി.ജെ. മനോജിനെയും ചടങ്ങിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി രാഷ്ട്രീയ വിഭാഗീയത വളർത്താനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് ആർ.എസ്.പി മുണ്ടക്കയം ലോക്കൽ കമ്മിറ്റിയും അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയനും ആരോപിച്ചു.
പഞ്ചായത്തിലെ 18, 19 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. എന്നാൽ സിപിഎം മെമ്പറെ മാത്രം ചടങ്ങിൽ ഉൾപ്പെടുത്തി രാഷ്ട്രീയ കളി നടത്താനാണ് എം.എൽ.എ മുതിർന്നത്. വർഷങ്ങളായി തകർന്നു കിടന്ന ഈ പാലത്തിന്റെ കാര്യത്തിൽ ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന എം.എൽ.എ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.
അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയും ആർ.എസ്.പി മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സിജു കൈതമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജെ. മനോജ്, എ.കെ. സതീഷ് കുമാർ, എ.ആർ. ബാലചന്ദ്രൻ, കെ.പി. ഉണ്ണി, ലക്ഷ്മണൻ എ., രാജേഷ് വലിയ വെള്ളനാടി തുടങ്ങിയവർ സംസാരിച്ചു.