മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അപകട മരണം: ഓട്ടോ ഡ്രൈവറെ കോടതി വെറുതെ വിട്ടു
മുണ്ടക്കയം: യുവ മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കോടതി വെറുതെ വിട്ടു. ഓട്ടോ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
അപകടം നടന്ന സമയത്ത് ഓട്ടോ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നുവെങ്കിലും, നിയമപരമായി അത് സ്ഥാപിച്ചെടുക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ശാസ്ത്രീയമായ തെളിവുകളുടെയോ കൃത്യമായ സാഹചര്യ തെളിവുകളുടെയോ അടിസ്ഥാനത്തിൽ കോടതിയിൽ ബോധിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കെ. അശോക് ആണ് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഉത്തരവിട്ടത്, കേസിലെ പ്രതിക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അഡ്വ. ജസ്റ്റിൻ ഇട്ടിക്കൽ ഹാജരായി
2014 ജൂൺ 20-നായിരുന്നു സനൽ ഫിലിപ്പിന്റെ മരണത്തിന് ഇടയായ അപകടം നടന്നത്. മുണ്ടക്കയത്തെ വീട്ടിൽ നിന്ന് ജോലിസ്ഥലമായ എറണാകുളത്തേക്ക് പോകാൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ സനലിന്റെ സുഷുമ്‌നാ നാഡിക്കും കഴുത്തിനും അതീവ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.