അധികൃതർ കണ്ണ് തുറക്കണം; പറത്താനത്തിനും ചോലത്തടത്തിനും ഇടയിൽ റോഡ് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിൽ സംരക്ഷണഭിത്തികൾ തകർന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ; മുന്നറിയിപ്പായി ഒരു ‘വീപ്പ’ മാത്രം!
മുണ്ടക്കയം: 2021-ലെ കൂട്ടിക്കൽ പ്രളയത്തിൽ തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമ്മിക്കാത്തതിനെത്തുടർന്ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാത അതീവ അപകടാവസ്ഥയിൽ. പറത്താനത്തിനും ചോലത്തടത്തിനും ഇടയിൽ മൂന്നിടങ്ങളിലാണ് റോഡ് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലുള്ളത്. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
പറത്താനം റേഷൻ കട ജംഗ്ഷൻ: ഇവിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഒരു വീപ്പ മാത്രമാണ് ഏക മുന്നറിയിപ്പ്.
ആനക്കുഴി പ്ലാപ്പള്ളി ജംഗ്ഷൻ: വളവുള്ള ഈ ഭാഗത്ത് യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളോ സൂചനകളോ ഇല്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വലിയ വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കാൻ സാധ്യതയേറെയാണ്.
ചോലത്തടം ഷാപ്പുപടി: ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ഇവിടെ നാട്ടുകാർ കെട്ടിയിരുന്ന സാരിത്തുണി ദ്രവിച്ചുപോയതോടെ ഇപ്പോൾ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. റോഡ് ഇടിഞ്ഞുവീഴുമെന്ന ഭീതിയിൽ ഇതിന് താഴെ താമസിച്ചിരുന്ന കുടുംബം വീടുപേക്ഷിച്ച് മാറിതാമസിക്കേണ്ടി വന്നു.
പ്രളയം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും സംരക്ഷണഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. മഴ ശക്തമായാൽ റോഡ് പൂർണ്ണമായും ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ട്.