കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

എരുമേലിയിൽ മതസൗഹാർദ്ദത്തിന്റെ ‘പുതിയ വഴി’; പള്ളി റോഡിനായി സ്ഥലം വിട്ടുനൽകി മുസ്ലിം കുടുംബങ്ങൾ

0
1febc85c-32f2-4dc8-aaad-2971b2b9c8de

എരുമേലി: മതമൈത്രിയുടെ മണ്ണിൽ സ്നേഹത്തിന്റെ മറ്റൊരു അധ്യായം കൂടി. എരുമേലി കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള റോഡ് വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുനൽകി മുസ്ലിം കുടുംബങ്ങൾ മാതൃകയായി. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അഭ്യർത്ഥന മാനിച്ചാണ് മുഹമ്മദ് ഷായും വിധവയായ സൈനബയും ഉൾപ്പെടെയുള്ളവർ തങ്ങളുടെ ഭൂമി സൗജന്യമായി വിട്ടുനൽകിയത്.

വികസനത്തിന് തടസ്സമായത് കുത്തിറക്കം

നേരത്തെ ഈ ഭാഗത്ത് വീതി കുറഞ്ഞതും കുത്തിറക്കമുള്ളതുമായ മൺറോഡായിരുന്നു ഉണ്ടായിരുന്നത്. പള്ളിയിലേക്ക് എത്തുന്ന നിരവധി വിശ്വാസികൾക്ക് ഇതുവഴിയുള്ള യാത്ര വലിയ ദുരിതമായിരുന്നു. റോഡ് നന്നാക്കണമെങ്കിൽ വീതി കൂട്ടുക എന്നതായിരുന്നു ഏക പോംവഴി. ഈ സാഹചര്യത്തിലാണ് എം.എൽ.എ സ്ഥലമുടമകളുമായി ചർച്ച നടത്തിയത്.

പരിമിതികൾക്കിടയിലും വലിയ മനസ്സ്

ആകെ മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള വിധവയായ സൈനബ പോലും വികസനത്തിനായി സ്ഥലം നൽകാൻ തയ്യാറായത് പ്രദേശവാസികൾക്ക് വലിയ ആവേശമായി. മുഹമ്മദ് ഷായും കുടുംബവും സന്തോഷത്തോടെ ഈ ഉദ്യമത്തിൽ പങ്കുചേർന്നതോടെ റോഡ് നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീങ്ങി. പള്ളി അധികൃതരും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

10 ലക്ഷത്തിന്റെ നിർമ്മാണം

എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പള്ളി അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

“മതസൗഹാർദ്ദത്തിന്റെ നാടായ എരുമേലിയിൽ നിന്ന് കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന പ്രവർത്തനമാണിത്. പരിമിതികൾക്കിടയിലും പൊതുനന്മയ്ക്കായി സ്ഥലം വിട്ടുനൽകിയ ഇവരുടെ മനസ്സ് വിലമതിക്കാനാവാത്തതാണ്.” – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, എം.എൽ.എ

Leave a Reply

Your email address will not be published. Required fields are marked *

You may have missed