പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര വിജയം നേടി -ആന്റോ ആന്റണി എം.പി
പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം.പി. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയമാണ് യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ എഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫിന് പിടിച്ചെടുക്കാനായി. കേരള കോൺഗ്രസ് (എം) ഇടത് മുന്നണിയുമായി ചേർന്ന് മത്സരിച്ചത് യു.ഡി.എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വൻ വിജയം.
പത്തനംതിട്ട ജില്ലയിലെ ഇടത് പക്ഷം ഭരിച്ചിരുന്ന ഭൂരിഭാഗം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും, ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും, തിരുവല്ല, അടൂർ, പത്തനംതിട്ട നഗരസഭകളും യു.ഡി.എഫിന് നേടാനായി. പതിനായിരക്കണക്കിന് വോട്ടുകൾക്ക് ഇടത്പക്ഷ എം.എൽ.എമാർ വിജയിച്ച പത്തനംതിട്ട ലോകസഭ മണ്ഡലത്തിന്റ കീഴിലുള്ള എഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത്തവണ യു.ഡി.എഫ് വൻ വിജയം കരസ്ഥമാക്കി. അതോടൊപ്പം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയിച്ച പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി ശ്രീകല ആർ പിടിച്ചെടുത്തത് അഭിമാനകരമായ നേട്ടമാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചെടുത്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് തെറ്റാണ്. ബി.ജെ.പി നിലവിൽ ഭരിച്ചുകൊണ്ടിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം അവർ നിലനിർത്തുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ് സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം നന്ദി അറിയിച്ചു.