പുതിയ ഭവനത്തിൽ ഒരു ദിവസം പോലും താമസിക്കാതെ ഗ്രഹപ്രവേശനം എന്ന സ്വപ്നവും, കേരള വിദ്യാർത്ഥി കോൺഗ്രസ് ചരിത്ര രചന എന്ന ആഗ്രഹവും ബാക്കിയാക്കി വിഴിക്കത്തോട് ജയകുമാർ യാത്രയായി
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് പാർട്ടി നേതാവും ശബ്ദകലാകാരനുമായിരുന്ന വിഴിക്കത്തോട് ജയകുമാർ പതിറ്റാണ്ടോളം കേരള കോൺഗ്രസ് പാർട്ടിയുടെ നാവായിരുന്നു വിഴിക്കത്തോട് ജയകുമാർ. പാർട്ടി നിർമിച്ചു കൊടുക്കുന്ന വീടിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുന്പേ അദ്ദേഹത്തിന് വിട പറയേണ്ടി വന്നു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയംഗം, സർഗവേദി സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ കൺവീനർ, യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രഫ. നാരായണകുറുപ്പ്, കെ.എം. മാണി, റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ്, ജോസ് കെ. മാണി തുടങ്ങിയവരുടെ മുഖ്യ അനൗൺസർ എന്ന നിലയിലും കേരളത്തിൽ കേരള കോൺഗ്രസ് പാർട്ടി നടത്തിയ യാത്രകളിലും ശബ്ദ കലാകാരൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിഴിക്കത്തോട് ജയകുമാർ. ”കൈരളിയും കർണ്ണാടകവും കൈകോർത്ത് ഉറങ്ങുന്ന കാസർകോടേ ശ്രീ മല്ലിക അർജുനക്ഷേത്ര പരിസരത്തു നിന്നും കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പ്രിയങ്കരനായ കെ.എം. മാണിസാർ നയിക്കുന്ന യാത്ര” എന്ന് തുടങ്ങുന്ന അനൗൺസ്മെൻ്റ് കേരളത്തിലെ 14 ജില്ലകളിലും മുഴങ്ങിയത് വിഴിക്കത്തോട് ജയകുമാരിൻ്റെ ശബ്ദത്തിലായിരുന്നു.
ഇലക്ഷൻ കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ജയകുമാറിന്റെ ശബ്ദമായിരുന്നു മുഴങ്ങിക്കൊണ്ടിരുന്നത്. ആ നാവിൽ കളിയാടിയിരുന്ന ശബ്ദസരസ്വതിയിൽ ജനം രോമാഞ്ചം കൊണ്ടിരുന്നു. കാലം കടന്നുപോയപ്പോൾ സ്ഥാനാർഥികൾ മാറിയെങ്കിലും അനൗൺസ്മെന്റ് നടത്താൻ വിഴിക്കത്തോട് ജയകുമാർ തന്നെയായിരുന്നു.കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വിഴിയ്ക്കത്തോട് ജയകുമാർ
സർഗ്ഗവേദി എന്ന സാംസ്കാരിക സംഘടനയുടെ കൺവീനർ എന്ന നിലയിലും യൂത്ത് ഫ്രണ്ട്, കേരള കോൺഗ്രസ് എന്നീ പ്രസ്ഥാനങ്ങളുടെ ഭാരവാഹി എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ജയകുമാറിന് കഴിഞ്ഞി രുന്നു.
കെ.എം. മാണി സാറിൻ്റെ കേരള യാത്രയിലും ജോസ് കെ.മാണിയുടെ വികസന സന്ദേശ യാത്രയിലും ശ്രീ റോഷി അഗസ്റ്റിൻ്റെ വിമോചന യാത്രയിലും ജയകുമാറിൻ്റെ ശബ്ദം കേരളമാകെ മുഴങ്ങി കേട്ടു. കാസർകോടു മുതൽ തിരുവനന്തപുരം വരെയുള്ളവർക്ക് അദ്ദേഹത്തെ ശബ്ദത്തിലൂടെ തിരിച്ചറിയുവാൻ കഴിയുമായിരുന്നു. അത്ര ഗംഭീരമായിരുന്നു ആ ശബ്ദഗാംഭീര്യം. ഓരോ ജില്ലയിലും യാത്രയെത്തുമ്പോൾ ആ ജില്ലയുടെ സവിശേഷതകൾ കോർത്തിണക്കിക്കൊണ്ടുള്ള അനൗൺസ്മെൻ്റ് ആരെയും ആകർഷിക്കുന്നതായിരുന്നു.
പാർട്ടിയുടെ ഡൽഹി പരിപാടികളിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളിലും നിത്യസാന്നിധ്യമായിരുന്നു. പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും പിളർപ്പുകളിലുമെല്ലാം ഒറ്റ നിലപാടേ ഉണ്ടായിരുന്നുള്ളൂ. എന്നും ഉറച്ച മാണിക്കാരൻ,
കേരള വിദ്യാർത്ഥി കോൺഗ്രസിൻ്റെ ചരിത്രം എഴുതുവാൻ ആലോചിക്കുന്നുവെന്നും
പ്രധാന സംഭവ വികാസങ്ങളെല്ലാം തൻ്റെ ഡയറിയിൽ കുറിച്ചു വച്ചിട്ടുള്ള കാര്യം ഒരിക്കൽ ജയകുമാർ സൂചിപ്പിച്ചിരുന്നു. എന്നും പരലോകത്തിരുന്ന് ആ ചരിത്രം പൂർത്തീകരിക്കുവാൻ കഴിയട്ടെ എന്നും സുഹൃത്തും സഹപ്രവർത്തകനും കേരള കോൺഗ്രസ് എം നേതാവും, ഷാജി പാമ്പൂരി ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്
വാസയോഗ്യമായ ഒരു വീടില്ല എന്ന ദു:ഖം വല്ലാതെ വിഷമിപ്പിച്ചിരുന്നു. പാർട്ടി ചെയർമാൻ്റെയുംമന്ത്രിയുടെയും ഗവ.ചീഫ് വിപ്പിൻ്റെയും ഒക്കെ നിർദ്ദേശാനുസരണം കെ.എം. മാണി സാറിൻ്റെ പേരിൽ കാരുണ്യ ഭവനം നിർമ്മിക്കുന്നതിനായി കമ്മറ്റി രൂപീകരിച്ച്, നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടമെത്തിയ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ഈ വിയോഗം ഉണ്ടായത്. നവംബർ 2 ന് ഗൃഹപ്രവേശവും തീരുമാനിച്ചിരുന്നു. പാർട്ടിനേതാക്കളോടൊപ്പം വിദേശത്തും സ്വദേശത്തുമുള്ള മുൻകാല കെ.എസ്.സി പ്രവർത്തകരും കുറെ സുമനസ്സുകളും ഈ കാര്യത്തിൽ സാഹായിച്ചിരുന്നു,
പുതിയ ഭവനത്തിൽ ഒരു ദിവസം പോലും താമസിക്കുവാൻ ജയകുമാറിന് കഴിഞ്ഞില്ല നിയമസഭ, പഞ്ചായത്ത് ഇലക്ഷനുകൾ വരാനിരിക്കെ ജയകുമാറിന്റെ വേർപ്പാട് എല്ലാ ജനപ്രതിനിധികളെയും വിഴിക്കത്തോട് നിവാസികളെയും വേദനയിലാഴ്ത്തി.