നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ മനുഷ്യസ്നേഹവും കാരുണ്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു മഹത്തായ മനസ്സിന്റെ കഥയാണ്. പണമിട്ട് വാങ്ങാൻ സാധിക്കാത്ത, മനുഷ്യജീവൻ നിലനിർത്താൻ വേണ്ട ഒഴുകുന്ന ജീവനാണ് രക്തം. അതിന്റെ അമൂല്യത ലോകത്തെ ഓർമ്മിപ്പിക്കുന്ന ജൂൺ 14 ലോക രക്തദാതാ ദിനത്തിൽ നാം നെഞ്ചിലേറ്റി ആദരിക്കേണ്ട പേര് കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ജനിച്ച നജീബ് കാഞ്ഞിരപ്പള്ളി എന്ന ജീവൻ രക്ഷകനാണ്. ദൈവത്തിന് പകരം നിന്ന് ജീവൻ കൊടുക്കുന്നവർ എന്ന് വാഴ്തപ്പെടുന്ന രക്തദാതാക്കളുടെ പരിശുദ്ധ നിരയിൽ മുൻപന്തിയിൽ നിൽക്കുന്നവനാണ് അദ്ദേഹം. കാഞ്ഞിരപ്പള്ളിയുടെ അതിർത്തി കടന്ന് ജില്ലയിലും കേരളത്തിലും, അയൽ സംസ്ഥാനങ്ങളിലും ജിസി രാജ്യങ്ങളിലും വരെ തന്റെ നിസ്വാർത്ഥ സേവനത്തിന്റെ ചിറകുകൾ വിരിച്ചവൻ. ജനകീയ രക്തദാന സേന എന്ന അന്തർദേശീയ സംഘടനയുടെ അടിത്തറയായ നെടുംതൂണുകളിൽ ഒരാൾ. AB നെഗറ്റീവ് മുതൽ ബോംബെ ഗ്രൂപ്പ് വരെയുള്ള ഏത് റെയർ ഗ്രൂപ്പ് ആവശ്യമായാലും ഒരു ഫോൺ കോൾ മതി, രക്തം എത്തുമെന്ന് നാട്ടുകാർക്ക് ഉറപ്പുള്ളവൻ. പാതിരാത്രിയുടെ നിശബ്ദത ഭേദിച്ച് ആർക്കും എപ്പോഴും വിളിക്കാൻ സ്വാതന്ത്ര്യമുള്ള, വിളിച്ചാൽ തീർച്ചയായും എത്തുന്നവൻ. കഴിഞ്ഞ ഒരു ദശാബ്ദമായി കാഞ്ഞിരപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും ഏത് ആശുപത്രിയിൽ നിന്ന് വിളിച്ചാലും “ഞാൻ അറേഞ്ച് ചെയ്തു തരാം” എന്ന ഒരേ ഉത്തരം മാത്രം നൽകുന്ന സജീവ സാന്നിധ്യം. സാധാരണക്കാരന്റെ വേദനയുടെ ആഴവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഹൃദയത്താൽ അറിയുന്നതുകൊണ്ടാണ് പാവപ്പെട്ട വധൂവരന്മാരുടെ കല്യാണ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സൗജന്യ വസ്ത്രങ്ങൾ നൽകുന്ന ഡ്രസ്സ് ബാങ്ക് കാഞ്ഞിരപ്പള്ളി എന്ന പുണ്യസ്ഥാപനത്തിന് തുടക്കം കുറിച്ചത്. ജീവകാരുണ്യത്തിന്റെ വഴിയിൽ യാതൊരു മടിയും കൂടാതെ ഇറങ്ങിത്തിരിക്കുന്ന ഈ മഹാത്മാവിന് ജൂൺ 14 ലോക രക്തദാതാ ദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രക്തദാന പ്രവർത്തനം വെറും ദാനമല്ല, അത് മനുഷ്യത്വത്തിന്റെ പുനഃസ്ഥാപനമാണ്. അദ്ദേഹത്തിന്റെ കൈ ഞരമ്പിലൂടെ ഒഴുകുന്ന ഓരോ തുള്ളി രക്തത്തിലും പല ജീവിതങ്ങളുടെയും വസന്തം പൂക്കുന്നു. ജൂൺ 14 ലോക രക്ത ദാതാ ദിനത്തിന്റെ എല്ലാവിധ ആശംസകളും..