കൊക്കയാറിൽ ആകാംക്ഷയുടെ മുൾമുന; ‘ഭാഗ്യക്കുറി’ നാളെ
കൊക്കയാർ ഗ്രാമപഞ്ചായത്ത് ഭരണം ആർക്കെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക നറുക്കെടുപ്പ് (കുറി) നാളെ (ഡിസംബർ 27) നടക്കും. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്ന ആകാംക്ഷയിലാണ് കൊക്കയാർ നിവാസികൾ.14 വാർഡുകളുള്ള കൊക്കയാർ പഞ്ചായത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും 7 സീറ്റുകൾ വീതം നേടി തുല്യശക്തികളായി നിൽക്കുകയാണ്. കേവല ഭൂരിപക്ഷം (8 സീറ്റ്) ആർക്കുമില്ലാത്തതിനാലാണ് ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരുന്നത്.കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഒട്ടും പിന്നിലല്ല. എന്നാൽ ഇത്തവണ ജനവിധിയല്ല, മറിച്ച് ‘ഭാഗ്യമാണ്’ ഭരണാധികാരിയെ നിശ്ചയിക്കുന്നത്.