ശബരിമല സ്പോട്ട് ബുക്കിങ് പ്രതിസന്ധി പരിഹരിക്കണം – ബിജെപി
പൊൻകുന്നം :ശബരിമല സ്പോട്ട് ബുക്കിംഗിൽ ഉണ്ടായിരിക്കുന്ന അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ആവശ്യപ്പെട്ടു.
ശബരിമലയോടും അയ്യപ്പൻമാരോടും തികഞ്ഞ ശത്രുതാ മനോഭാവമാണ് പിണറായി സർക്കാർ ഭരിക്കുന്ന ദേവസ്വം ബോർഡ് തുടരുന്നത്.ഈ കെടുകാര്യസ്ഥതയുടെയും അലംഭാവത്തിൻ്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് എരുമേലിയിലെയും പാരമ്പരാഗത പാതയിലെയും സ്പോട്ട്ബുക്കിംഗുമായി ബന്ധപ്പെട്ട അനാസ്ഥ.
ആയിരക്കണക്കിന് തീർത്ഥാടകലെത്തിച്ചേർന്നത് ചേരുന്ന എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം പൂർണമായും പരാജയമാണ്.എരുമേലിയിൽ നിന്ന് അഴുതക്കടവ് വഴി പമ്പയിലേക്കുള്ള പരമ്പരാഗത പാതയിൽ
അഴുതക്കടവിലോ മുക്കുഴിയിലോ സ്പോട്ട്ബുക്കിംഗ് സൗകര്യമില്ല.വെർച്വൽ ക്യൂ ബുക്ക് ചെയ്തവരെ മാത്രമാണ് അഴുതക്കടവിൽ നിന്നും കടത്തിവിടുന്നത്. സ്പോട്ട് ബുക്കിംഗ് സൗകര്യമില്ലാത്തതിനാൽ ഭക്തരെ കടത്തിവിടുന്നില്ല. എരുമേലിയിൽ സ്പോട്ട്ബുക്കിംഗ് പരിമിതമാണ്. ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.
എരുമേലിയിൽ നിന്ന് കിലോമീറ്ററുകൾ നടന്ന് അഴുതക്കടവിലെത്തുന്ന തീർത്ഥാടകരാണ് സ്പോട്ട് ബുക്കിംഗ് ഇല്ലാത്തതിനാൽ നിരാശരായി മടങ്ങിപ്പോകുന്നത്
മകരവിളക്കു തീർത്ഥാടനം തുടങ്ങിയതോടെ എരുമേലിയിൽ നിന്നും സന്നിധാനത്തേക്കുള്ള തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ദേവസ്വം മന്ത്രി, പ്രസിഡണ്ട് ഉൾപ്പടെയുള്ള അധികൃതർ എരുമേലിയിലെത്തി കാര്യങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് സ്പോട്ട്ബുക്കിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അവശ്യ നടപടികൾ സ്വീകരിക്കണമെന്നും റോയി ചാക്കോ ആവശ്യപ്പെട്ടു.