വിദ്യാർത്ഥികളും ജോലിക്കാരും സ്റ്റാൻഡിൽ കാത്തുനിന്നത് മണിക്കൂറുകൾ; അറിയിപ്പില്ലാത്ത സ്വകാര്യ ബസുകൾ ‘ഓട്ടം പോക്ക്’ മുണ്ടക്കയത്തെ യാത്രക്കാരെ ദുരിതത്തിലാക്കി
മുണ്ടക്കയം: മുൻകൂട്ടി അറിയിക്കാതെ മുണ്ടക്കയം സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഒരു സമരപരിപാടിയിൽ പങ്കെടുപ്പിക്കാനായി ബസുകൾ കൂട്ടത്തോടെ പോയതാണ് യാത്രാക്ലേശത്തിന് കാരണമായത്.
രാവിലെ പതിവുപോലെ ജോലിക്കും പഠനത്തിനുമായി ടൗണിലെത്തിയ യാത്രക്കാരാണ് ബസില്ലാതെ വലഞ്ഞത്. സ്കൂളുകളിലും കോളേജുകളിലും പോകേണ്ട വിദ്യാർത്ഥികൾ മണിക്കൂറുകളോളം സ്റ്റാൻഡിൽ കാത്തുനിൽക്കേണ്ടി വന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കൃത്യസമയത്ത് ഓഫീസിലെത്താൻ കഴിയാതെ ബുദ്ധിമുട്ടി. ആശുപത്രികളിൽ പോകാൻ എത്തിയവർക്കും വലിയ തിരിച്ചടിയായി.
യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെ സർവീസുകൾ റദ്ദാക്കി മറ്റ് ആവശ്യങ്ങൾക്കായി ബസുകൾ പോയതിനെതിരെ യാത്രക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കായി റൂട്ട് സർവീസുകൾ മുടക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
കെ.എസ്.ആർ.ടി.സി ബസുകൾ കുറവായ റൂട്ടുകളിലെ യാത്രക്കാരാണ് ഏറെയും ദുരിതം അനുഭവിച്ചത്. സംഭവത്തിൽ അധികൃതർ ഇടപെടണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.