എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയാക്കപ്പെടുമോ? വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചു…പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവിനെതിരെ കോൺഗ്രസ് പാർട്ടി കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചും വിവരങ്ങൾ മറച്ചുവെച്ചും പത്രിക സമർപ്പിച്ചു എന്ന് ആരോപിച്ചാണ് ആരോപണം ,വിവരവകാശ പ്രവർത്തകനും കോൺഗ്രസ് വാർഡ് പ്രസിഡന്റുമായ ബിജുമോൻ വഴിപ്പറമ്പിലിന് വേണ്ടി അഡ്വ. ജസ്റ്റിൻ ഡേവിഡ് ഇട്ടിക്കൽ ആണ് കോടതിയിൽ ഹർജി നൽകിയത്.
പ്രധാന ആരോപണങ്ങൾ:
• സാമ്പത്തിക കുടിശ്ശിക മറച്ചുവെച്ചു: പട്ടികജാതി-പട്ടികവർഗ്ഗ കോർപ്പറേഷന്റെ കോട്ടയം ഓഫീസിൽ നിന്നും എടുത്ത വായ്പയിൽ 49,450 രൂപ അമ്പിളി സജീവൻ കുടിശ്ശിക വരുത്തിയിരുന്നതായി ഹർജിയിൽ പറയുന്നു.
• റവന്യൂ റിക്കവറി നടപടികൾ: ഈ കുടിശ്ശിക ഈടാക്കുന്നതിനായി 2025 ജൂലൈയിൽ കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിരുന്നു. സെപ്റ്റംബർ മാസത്തിൽ എരുമേലി തെക്ക് വില്ലേജ് ഓഫീസിൽ നിന്നും ഡിമാൻഡ് നോട്ടീസും റിക്കവറി നോട്ടീസും ഇവർക്ക് കൈമാറിയിരുന്നതായും കോൺഗ്രസ് ആരോപിക്കുന്നു.
• വസ്‌തുതകൾ മറച്ചുവെച്ചു: സർക്കാർ സ്ഥാപനങ്ങളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ കുടിശ്ശികയുള്ളവർക്ക് മത്സരിക്കാൻ അയോഗ്യതയുണ്ട്. എന്നാൽ ഈ വിവരം ബോധപൂർവ്വം മറച്ചുവെച്ച് അമ്പിളി സജീവൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർമാരെയും കബളിപ്പിച്ചുവെന്നാണ് പരാതിക്കാരുടെ വാദം.
• സ്വത്ത് വിവരങ്ങളിലെ അവ്യക്തത: ഭർത്താവിന്റെ പേരിലുള്ള വീടിന്റെ വിവരവും നാമനിർദ്ദേശ പത്രികയിൽ മറച്ചുവെച്ചതായി കോൺഗ്രസ് പാർട്ടി ആരോപിക്കുന്നു.
പട്ടികവർഗ്ഗ സംവരണ സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആരും വിജയിക്കാത്ത സാഹചര്യത്തിലാണ് സിനിപുരം 22-ാം വാർഡിൽ നിന്നും വിജയിച്ച അമ്പിളി സജീവൻ അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് കാണിക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ബിജുമോൻ വഴിപ്പറമ്പിൽ അറിയിച്ചു.