കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പരാതിപ്പെടുമ്പോൾ മാത്രം എത്തുന്ന ‘അരമണിക്കൂർ’ വെള്ളം, കുടിവെള്ള പദ്ധതി നോക്കുകുത്തി; വിലകൊടുത്തു വെള്ളം വാങ്ങി കൊടികുത്തി മുളംകുന്ന് നിവാസികൾ…

0
8e67d682-842a-43b4-864d-d55567bbcdf6

കൊക്കയാർ: കുടിവെള്ള പദ്ധതി നിലവിലുണ്ടായിട്ടും തുള്ളിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ കൊടികുത്തി മുളംകുന്ന് നിവാസികൾ. ഹെലിബറിയ കുടിവെള്ള പദ്ധതിയിൽ നിന്ന് സമീപ പ്രദേശങ്ങളിലെല്ലാം സുലഭമായി വെള്ളം ലഭിക്കുമ്പോൾ, മുളംകുന്ന് സുരേന്ദ്രൻ കട ഭാഗത്തുള്ള കുടുംബങ്ങൾ മാത്രം അവഗണനയിലാണ്. മുപ്പതോളം സാധാരണ കുടുംബങ്ങളാണ് ആഴ്ചകളായി കടുത്ത ജലക്ഷാമം അനുഭവിക്കുന്നത്. പ്രദേശത്തെ കിണറുകളും തോടുകളും വറ്റിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാട്ടർ അതോറിറ്റി അധികൃതരെ വിളിച്ചു പരാതിപ്പെടുമ്പോൾ മാത്രം പൈപ്പിലൂടെ വെള്ളമെത്തും. എന്നാൽ വെറും അരമണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഈ ജലവിതരണം കൊണ്ട് 500 ലിറ്റർ ടാങ്ക് പോലും നിറയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ ചെറിയ അളവ് വെള്ളം കൊണ്ട് ആഴ്ചകളോളം കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് ഇവർ.

കൂലിപ്പണിക്കാരും കർഷകരും താമസിക്കുന്ന ഈ മലയോര മേഖലയിൽ കുടിവെള്ളത്തിനായി മാത്രം ആഴ്ചയിൽ 2,500 രൂപയോളം ഇവർക്ക് ചെലവാകുന്നുണ്ട്.

• തലച്ചുമടായി വെള്ളം: ജോലി കഴിഞ്ഞെത്തുന്ന വീട്ടമ്മമാരും തൊഴിലാളികളും കിലോമീറ്ററുകൾ നടന്ന് കൊടികുത്തി ഭാഗത്ത് പോയി വെള്ളം ചുമന്നുകൊണ്ടുവരികയാണ്.

• വിവേചനമെന്ന് ആക്ഷേപം: ഹെലിബറിയ പദ്ധതിയുടെ ഗുണഭോക്താക്കളായ പെരുവന്താനം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൃത്യമായി വെള്ളം ലഭിക്കുമ്പോൾ, മുളംകുന്ന് ഭാഗത്തോടുള്ള അവഗണന മനഃപൂർവ്വമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വരും ദിവസങ്ങളിലും ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലടക്കം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed