ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമയായി മുണ്ടക്കയത്തെ ‘ചെരാൽ’; അഞ്ച് പതിറ്റാണ്ടിന്റെ തണൽക്കൂട്ട്…സംരക്ഷകരായി ഓട്ടോ തൊഴിലാളികൾ
മുണ്ടക്കയം: നാടും നഗരവും കഠിനമായ വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസത്തിന്റെ തണൽവിരിക്കുകയാണ് ഈ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെരാൽ മരം. ആൽമര വിഭാഗത്തിൽപ്പെട്ട ഈ വൃക്ഷം വെറുമൊരു മരമല്ല, മുണ്ടക്കയത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന പച്ചപ്പാണ്.
മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി വർഷങ്ങൾക്ക് മുൻപ് സ്ഥലം ഏറ്റെടുക്കുമ്പോൾ മുതൽ ഈ മരം ഇവിടെയുണ്ട്. ഇന്ന് ഈ തണൽമരത്തെ കാത്തുസൂക്ഷിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. മരത്തിന് ചുറ്റും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും അവിടം വൃത്തിയായി സൂക്ഷിച്ചും ഇവർ ഈ പ്രകൃതിദത്ത തണലിനെ പരിപാലിക്കുന്നു.
യാത്രക്കാർക്കായി അൽത്തറയും ഇരിപ്പിടവും
കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മരത്തിന് ചുറ്റും അൽത്തറ നിർമ്മിക്കുകയും കോൺക്രീറ്റ് ബെഞ്ചുകൾ സ്ഥാപിച്ച് യാത്രാക്കാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ബസ് കാത്തുനിൽക്കുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഈ തണൽ പറ്റി വിശ്രമിക്കുന്നത്.
അതിജീവനത്തിന്റെ കഥ
ഇതിനിടെ വികസനത്തിന്റെ പേരിൽ മരം വെട്ടിമാറ്റാൻ ചില നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ പരിസ്ഥിതി സ്നേഹികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. വെട്ടിമാറ്റാൻ തുനിഞ്ഞവർക്ക് മുൻപിൽ ഇന്ന് കൂടുതൽ പച്ചപ്പോടെ ഈ ചെരാൽ മരം തലയുയർത്തി നിൽക്കുന്നു.