എരുമേലി വിമാനത്താവള പദ്ധതിയിൽ കുടുങ്ങി ജീവിതം; വിധവയും മക്കളും തെരുവിലേക്ക്: കരുണ കാട്ടാതെ ബാങ്കും സർക്കാരും
മണിമല: വികസന പദ്ധതികൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ സാധാരണക്കാരന്റെ ജീവിതം എങ്ങനെ വഴിമുട്ടുന്നു എന്നതിന്റെ ദാരുണമായ ഉദാഹരണമായി മാറുകയാണ് മണിമല കറിക്കാട്ടൂർ സ്വദേശി ലിജിൻ മാത്യുവിന്റെ ജീവിതം. വീടും സ്ഥലവും ഏതു നിമിഷവും ജപ്തി ഭീഷണിയിലായതോടെ, ഒമ്പതും പത്തും വയസ്സുള്ള രണ്ട് മക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ വിധവയായ അമ്മ.
കടക്കെണിയിലായ ജീവിതം
പ്രവാസിയായിരുന്ന ഭർത്താവ് മാത്യു, വീട് നിർമ്മിക്കുന്നതിനായി കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ വിദേശത്ത് വെച്ച് രോഗബാധിതനായ മാത്യു നാട്ടിലെത്തി ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഭർത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശയും പിഴപ്പലിശയുമായി ബാധ്യത 20 ലക്ഷത്തിന് മുകളിലായി.
‘കിട്ടാക്കനി’യായി നഷ്ടപരിഹാരം
ശബരമില ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ പട്ടികയിൽ ലിജിന്റെ 20 സെന്റും വീടും ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ വിജ്ഞാപനം വന്നതോടെ ഈ വസ്തു വിൽക്കാനോ മറ്റ് ബാധ്യതകൾ തീർക്കാനോ ലിജിന് സാധിക്കില്ല. സർക്കാർ നഷ്ടപരിഹാര തുക നൽകിയാൽ ബാങ്ക് വായ്പ തീർക്കാമെന്നിരിക്കെ, വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉന്നയിച്ച ചില ചോദ്യങ്ങളെത്തുടർന്ന് നിലവിൽ നഷ്ടപരിഹാര നടപടികൾ സ്തംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ അപ്പീൽ പോയിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം വരുന്നത് വരെ ഈ കുടുംബത്തിന് വസ്തുവിന്മേൽ യാതൊരു അവകാശവുമില്ല.
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും ഫലമില്ല
ലിജിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും, നഷ്ടപരിഹാരം ഉടൻ നിശ്ചയിച്ച് നൽകാൻ 2024 സെപ്റ്റംബർ 7-ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ കോടതി നടപടികൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ഇത് നടപ്പിലാക്കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് നൽകാത്തതെന്ന് ലിജിൻ ആരോപിക്കുന്നു.
നിയമവിരുദ്ധമായ ജപ്തി നീക്കങ്ങൾ
ജപ്തി നടപടികൾക്ക് മുന്നോടിയായി നൽകേണ്ട നോട്ടീസുകളോ ബോർഡുകളോ സ്ഥാപിക്കാതെ ബാങ്ക് രഹസ്യമായി നീങ്ങുകയാണെന്ന് ലിജിൻ പറയുന്നു. മരിച്ച ഭർത്താവിന്റെ പേരിൽ പോലും നോട്ടീസ് അയച്ചാണ് ബാങ്ക് നടപടികൾ വേഗത്തിലാക്കുന്നത്. സർഫാസി (SARFAESI) നിയമപ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മുഖേന ജപ്തി ഉത്തരവ് സമ്പാദിച്ച ബാങ്ക് ഉദ്യോഗസ്ഥർ ഏതു നിമിഷവും വീട്ടിലെത്തിയേക്കാം.