കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മരണത്തെ തോൽപ്പിച്ച് എരുമേലിയിലെ അനോജ്; പിടികൊടുക്കാതെ പാഞ്ഞ കാറിനെ മാസങ്ങൾക്കിപ്പുറം കുടുക്കി പാലാ പോലീസ്!

0
7c602138-ab0e-46b0-a609-2070d733e3bb

പാലാ: സിനിമാക്കഥയെ വെല്ലുന്ന അന്വേഷണമികവിലൂടെ, ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയെ പിടികൂടി പാലാ പോലീസ്. അപകടത്തിൽപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കാർ യാത്രക്കാരെ മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എരുമേലി ശ്രീനിപുരം കോളനി സ്വദേശി പഴയറോഡ് അനോജ് (41) ഇപ്പോൾ പോലീസിന് നന്ദി പറയുകയാണ്.

അന്ന് നടന്നത്:

കഴിഞ്ഞ വർഷം ഡിസംബർ 24-ന് ക്രിസ്മസ് തലേന്ന് രാത്രി 11 മണിയോടെ പൈകയിൽ വെച്ചായിരുന്നു അപകടം. തടി ലോറിയിലെ ക്ലീനറായ അനോജ്, ഡ്രൈവർ ജിതിനൊപ്പം തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കവെ അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അനോജിനെ കാറിലുണ്ടായിരുന്നവർ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയെങ്കിലും, വഴിമധ്യേ പാലായിലെ സ്വകാര്യ ആശുപത്രിക്ക് സമീപം റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ജീവൻ രക്ഷിച്ചത് ആ ഫോൺ കോൾ:

രക്തം വാർന്ന് ബോധരഹിതനായി കിടന്ന അനോജിന് മണിക്കൂറുകൾക്ക് ശേഷം ബോധം തെളിഞ്ഞത് ലോറി ഡ്രൈവർ ജിതിൻ ഫോണിൽ വിളിച്ചപ്പോഴാണ്. എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലും, ദൂരെ പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാമെന്ന് അനോജ് അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളുമായി നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒരു മണിയോടെയാണ് അനോജിനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയത്.

പോലീസിന്റെ തളരാത്ത അന്വേഷണം:

ആദ്യഘട്ടത്തിൽ സിസിടിവി ദൃശ്യങ്ങളോ ഫോൺ രേഖകളോ കൃത്യമായ സൂചന നൽകിയിരുന്നില്ല. അജ്ഞാത വാഹനം ഇടിച്ച കേസ് എന്ന നിലയിൽ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് നിർദ്ദേശിച്ചെങ്കിലും, നീതിക്കുവേണ്ടി ഉറച്ചുനിൽക്കാനായിരുന്നു അനോജിന്റെ തീരുമാനം.

ഇതോടെ അന്വേഷണം ഊർജിതമാക്കിയ പാലാ പോലീസ്, സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. ഫോറൻസിക് പരിശോധനയിൽ വാഹനം വെള്ള സ്വിഫ്റ്റ് കാറാണെന്ന് (KL 62 E 7533) തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട കോന്നി സ്വദേശിയായ ഉടമയെ പോലീസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രതി സമ്മതിച്ചു.

അന്വേഷണ സംഘം:

പാലാ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ്.ഐ കെ. ദിലീപ് കുമാർ, എ.എസ്.ഐമാരായ ജോബി, സുഭദ്രക്കുട്ടി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് തെളിയിച്ചത്. നിലവിൽ അന്വേഷണ റിപ്പോർട്ട് പാലാ മോട്ടോർ ആക്‌സിഡന്റ് ക്ലയിം ട്രൈബ്യൂണൽ കോടതിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed