ഇടതും വലതും സ്വതന്ത്രനും; പൂഞ്ഞാറിൽ പത്താം അങ്കത്തിന് പി.സി. ജോർജ്?
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്ന് 1980 മുതൽ ഒൻപത് തവണ ജനവിധി തേടിയ പി.സി. ജോർജ് പത്താം തവണ മത്സരിക്കുമോയെന്ന് പൂഞ്ഞാർ കാതോർക്കുകയാണ്. ഒൻപതിൽ ഏഴ് തവണയും വിജയിച്ച പി.സി. ജോർജിനെ പൂഞ്ഞാറിനൊപ്പം എഴുതിച്ചേർത്തതാണ്. 1987-ൽ എൻ.എം. ജോസഫിനോടും 2021-ൽ സെബാസ്റ്റ്യൻ കുളത്തിങ്കലിനോടും മാത്രമാണ് ജോർജ് പരാജയപ്പെട്ടത്. 1991-ൽ പി.സി. ജോർജ് മത്സരിച്ചിരുന്നില്ല. ഇടത്, വലത് മുന്നണികളിൽനിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ള ജോർജ് സ്വതന്ത്രനായും പൂഞ്ഞാറിൽ വിജയിച്ച ചരിത്രമുണ്ട്. 2016-ൽ ജോർജ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 27,821 വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പി.സി. ജോർജ് നേടിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായായിരുന്നു ജോർജ് മത്സരിച്ചത്. ഇടത്, വലത് മുന്നണികളിൽനിന്ന് വിജയിച്ചിട്ടുള്ള ജോർജ് പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം എൻ.ഡി.എ. മുന്നണിയുടെ ഭാഗമായാണ് ഇത്തവണ എത്തുന്നത്. പൂഞ്ഞാറിൽ പി.സി. ജോർജിൻ്റെ പേര് എൻ.ഡി.എ. മുന്നണി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവർത്തകർ അ വേശത്തിലാണ്.