മുണ്ടക്കയം സർക്കാർ ആശുപത്രി: ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് ആറുമണിക്കും ഇടയിലുള്ള സമയത്ത് ഡോക്ടറുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
നിലവിൽ ഉച്ചയ്ക്ക് വരെയുള്ള ഒ.പി (O.P) സമയത്തിന് ശേഷവും, രാത്രികാല സേവനം ആരംഭിക്കുന്ന ആറുമണിക്കും ഇടയിലുള്ള സമയത്ത് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഇത് പകൽ സമയങ്ങളിൽ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധിക്ക് അധികാരികൾ ഉടൻ പരിഹാരം കാണണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം.
ജനകീയ സമരസമിതി യോഗത്തിൽ ചെയർമാൻ രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. മറ്റ് നേതാക്കളായ കെ.കെ. ജലാലുദ്ദീൻ, തമ്പി കാവുമ്പാടം, ജെ. ജോൺ, സിജു കൈതമറ്റം, വി.പി. കൊച്ചുമോൻ, പ്രമോദ് സി.എസ്, മായാമോൾ കെ.പി, അനിയൻ വി.സി, ബി. അനിൽകുമാർ, രാജൻ കാവുങ്കൽ, ബൈജു പി.വി, ബെന്നി ദേവസ്യ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.