ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാൻ ശുപാർശ.
ആലപ്പുഴ : ഗുരുതരമായ കസ്റ്റഡി മർദന ആരോപണങ്ങളും കോടതി ശിക്ഷാ നടപടികളും നേരിട്ട ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാൻ ശുപാർശ. ഡിവൈഎസ്പിമാരെ എസ്പിമാരായി ഉയർത്തുന്നതിനുള്ള സെലക്‌ട് കമ്മിറ്റി പട്ടികയിലാണ് മധു ബാബുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ അച്ചടക്ക നടപടികളൊന്നുമില്ലെന്ന സെലക്‌ട് കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
വിവാദങ്ങളുടെ തോഴൻ കസ്റ്റഡി മർദനവും ശിക്ഷയും
കേരള പൊലിസിലെ സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ മധു ബാബുവിനെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.
നഗ്നനാക്കി ചൊറിയണം തേച്ചു
2006-ല്‍ ചേർത്തല എസ്‌ഐ ആയിരിക്കെ പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസില്‍ കഴിഞ്ഞ വർഷം കോടതി ഇദ്ദേഹത്തെ ഒരു മാസം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പരാതിക്കാരനെ ജീപ്പിനുള്ളിലിട്ട് മർദിച്ചെന്നും നഗ്നനാക്കി ശരീരത്തില്‍ ചൊറിയണം തേച്ചെന്നുമായിരുന്നു പരാതി. മർദനത്തില്‍ പരാതിക്കാരന്റെ കർണപടം തകർന്നിരുന്നു
ഒരു സൈനികനെ മർദിച്ച കേസില്‍ ഏഴ് മാസം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ഈ ശിക്ഷ മരവിപ്പിച്ചു.
പത്തനംതിട്ടയില്‍ ജോലി ചെയ്യവേ എസ്‌എഫ്‌ഐ നേതാവിനെ മർദിച്ചതായും പരാതിയുണ്ടായിരുന്നു
കസ്റ്റഡി മർദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗികമായി അച്ചടക്ക നടപടികള്‍ നേരിടുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് ഇദ്ദേഹത്തെ എസ്പി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആലപ്പുഴയില്‍ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പി ആയിരിക്കെ ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ നിലവില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയി ആലപ്പുഴയില്‍ തന്നെ തുടരുകയാണ്.
സർക്കാർ വൃത്തങ്ങള്‍ പുറത്തുവിട്ട സ്ഥാനക്കയറ്റ പട്ടികയില്‍ മധു ബാബു ഉള്‍പ്പെട്ടത് പൊലിസ് സേനയ്ക്കുള്ളിലും പൊതുസമൂഹത്തിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം പ്രതിപക്ഷ സംഘടനകള്‍ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.