കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത് 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗമായ മിനി ചന്ദ്രന്റെ (51) മാലയാണ് കവർന്നത്. എന്നാൽ മോഷ്ടാക്കൾ കൊണ്ടുപോയത് 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാലയായിരുന്നു. മോഷണത്തിനിടെ അക്രമികളുടെ കൈയിൽനിന്നു താഴെ വീണുപോയ കത്തിയുമായി മിനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ഇന്നലെ പുലർച്ചെ 5.30-ഓടെ മുട്ടുചിറ – റെയിൽവേ ലൈൻ റോഡിൽ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം. അയൽവാസിയുടെ ബന്ധു മരിച്ച വിവരമറിഞ്ഞ് അവിടേക്ക് പോകാൻ ഇറങ്ങിയതായിരുന്നു മിനി. മൊബൈൽ വെളിച്ചത്തിൽ നടന്നുപോവുകയായിരുന്ന മിനിയെ പിന്നിൽനിന്നു സ്കൂട്ടറിലെത്തിയ സംഘം ഇടിപ്പിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കത്തി കഴുത്തിലും മറ്റൊരു കത്തി വയറിലും വച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയെങ്കിലും വലിയൊരു നഷ്ടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് മിനി. കവർച്ച ചെയ്യപ്പെട്ടത് മുക്കുപണ്ടമായതിനാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായില്ല. കൂടാതെ, ഹരിതകർമസേനയിൽ അടയ്ക്കാനായി മിനിയുടെ ചുരിദാർ പോക്കറ്റിലുണ്ടായിരുന്ന 25,000 രൂപ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല.