കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 11, 2026

വാഗമണ്ണിൽ ഗുണ്ടാവിളയാട്ടം: പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പോലീസ്; ഭിന്നശേഷിക്കാരിയായ കുട്ടിയെയടക്കം മർദ്ദിച്ച കേസിൽ ഒത്തുകളിയെന്ന് ആക്ഷേപം; വിനോദസഞ്ചാരത്തിനായി ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിൽ ഇത്തരം തിണ്ണമിടുക്ക് കാണിക്കുന്ന ഗുണ്ടകളെ അടിച്ചൊതുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ഇനിയും നിരപരാധികളായ സഞ്ചാരികൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ

0
8ee48dbf-f008-4867-8a06-6b4406730975

വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. അക്രമികൾക്ക് പോലീസ് വളം വെച്ചുകൊടുക്കുകയാണെന്നും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ഇരയായ കുടുംബം രംഗത്തെത്തി. ഭിന്നശേഷിക്കാരിയായ കുട്ടിയെയടക്കം ക്രൂരമായി മർദ്ദിച്ച പ്രതികളെ പിടികൂടിയിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച വാഗമൺ പോലീസിന്റെ നടപടിക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ വാഗമൺ മാസ്കോം ടീ കമ്പനിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. മൂന്ന് പേരുമായി സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഒരു സംഘം വിനോദസഞ്ചാരികളുടെ കാർ തടഞ്ഞുനിർത്തുകയും യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

വാഗമൺ സ്വദേശികളായ ക്രിസ്റ്റി, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് ഇവർ കൂടുതൽ ആളുകളെ ഫോൺ ചെയ്ത് വിളിച്ചുവരുത്തി അഴിഞ്ഞാടുകയായിരുന്നു. കാറിലുണ്ടായിരുന്ന സാദിഖിനെ വലിച്ചിറക്കി മർദ്ദിക്കുന്നത് കണ്ട് ഭയന്നുനിലവിളിച്ച ഭിന്നശേഷിക്കാരിയായ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചാണ് ഗുണ്ടകൾ ക്രൂരത കാട്ടിയത്.

പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ:

 പ്രതികൾക്ക് സംരക്ഷണം: സമാനമായ നിരവധി അക്രമക്കേസുകളിൽ ഇതിനുമുമ്പും പ്രതികളായവരെയാണ് പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

 പരാതിക്കാരെ പീഡിപ്പിച്ചു: അക്രമത്തിനിരയായി പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ഭിന്നശേഷിക്കാരിയായ കുട്ടി ഉൾപ്പെടെയുള്ള കുടുംബത്തെ രാത്രി 11 മണി വരെ സ്റ്റേഷനിൽ ഇരുത്തി ബുദ്ധിമുട്ടിച്ചതായും ആക്ഷേപമുണ്ട്.

 ഗുണ്ടാ-പോലീസ് അവിശുദ്ധ കൂട്ടുക്കെട്ട്: വാഗമൺ, ഏലപ്പാറ മേഖലകളിൽ ലഹരി സംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം പതിവായിട്ടും പോലീസ് നടപടിയെടുക്കാൻ മടിക്കുന്നത് ഇത്തരം ഗുണ്ടാസംഘങ്ങളുമായുള്ള ഒത്തുകളി മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വിനോദസഞ്ചാരത്തിനായി ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിൽ ഇത്തരം തിണ്ണമിടുക്ക് കാണിക്കുന്ന ഗുണ്ടകളെ അടിച്ചൊതുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ഇനിയും നിരപരാധികളായ സഞ്ചാരികൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ. സംഭവത്തിൽ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed