മുണ്ടക്കയം മേഖലയിൽ കൊതുക് പെരുകുന്നു, കൊതുക് പടയെ ഓടിക്കാൻ പുക വണ്ടി തന്നെ വരണം…
മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു. വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റബർ എസ്റ്റേറ്റുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കൻ മലയോര മേഖലയിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നതാണ് കൊതുക് ശല്യം വർധിക്കാൻ കാരണം. റബർ ചിരട്ടകളിൽ മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ് പതിവ്. മുണ്ടക്കയം, കൂട്ടിക്കൽ കോരുത്തോട് പ്രദേശങ്ങളിൽ ടൗണുകളിൽ ഉൾപ്പെടെ കൊതുക് ശല്യം വ്യാപകമാണ്. പഞ്ചായത്ത് സ്‌മോക്ക് ചെയ്തു കൊതുകിനെ അകറ്റണം എന്നാണ് നാട്ടുക്കാരുടെ ആവിശ്യം
മുൻ കാലങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെ ആദ്യം റിപ്പോർട്ട് ചെയ്തത് മലയോര മേഖലയിലാണ്. കോവിഡിന് പിന്നാലെ ഇപ്പോൾ വൈറൽ പനി വ്യാപകമായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്.കൊതുകിന്റെ ശല്യം ഒഴിവാക്കാൻ അതിനെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക എന്നതാണ് ശാസ്ത്രീയമായ മാർഗം. വീടുകളുടെ പരിസരങ്ങളിലും പുരയിടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. മഴമൂലം ടാപ്പിങ് നിലച്ച തോട്ടങ്ങളിൽ ചിരട്ടകളിൽ വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ മുൻകരുതൽ സ്വീകരിച്ചാൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കാൻ സാധിക്കും