എരുമേലിയിൽ വൻ വാറ്റ് കേന്ദ്രം തകർത്തു; 490 ലിറ്റർ കോട പിടിച്ചെടുത്തു
എരുമേലി: മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം തകർത്തു. എഴുകുമൺ മങ്കടവ് ഭാഗത്ത് നടത്തിയ റെയ്ഡിൽ 490 ലിറ്റർ കോടയും ഗ്യാസ് സിലിണ്ടർ, അടുപ്പ് ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും കണ്ടെടുത്തു.
എരുമേലി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി. ഞള്ളിയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശബരിമല തീർത്ഥാടന കാലത്ത് വ്യാജമദ്യ വിൽപന സജീവമാകുന്നത് തടയാൻ എക്സൈസ് റെയ്ഡുകൾ ശക്തമാക്കിയിരിക്കുകയാണ്.
പ്രിവന്റീവ് ഓഫീസർമാരായ റോയ് വർഗ്ഗീസ്, ഷെഫീക്ക് എം.എച്ച്, മാമ്മൻ ശാമുവൽ, ശ്രീലേഷ് വി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആഞ്ജലികൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർ രവിശങ്കർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.